നെടുമ്പാശ്ശേരി: ദേശീയ പാതയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും വർധിക്കുന്ന അപകടങ്ങൾക്കും പരിഹാരം കാണാൻ നടപടികളുമായി ജില്ല ഭരണകൂടം. ഗതാഗത സ്തംഭനം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവർത്തിച്ചുള്ള അപേക്ഷ ദേശീയപാത അധികൃതർ അവഗണിച്ചതിനെത്തുടർന്നാണ് ജില്ല ഭരണകൂടത്തിെൻറ ഇടപെടൽ. വിമാനത്താവളത്തിലേക്കും മറ്റും കടന്നുപോകുന്ന നിരവധി വാഹനങ്ങൾക്ക് തടസ്സമായ പറവൂർ കവലയിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ദേശീയ പാത അധികൃതർ നടപടിയെടുത്തിരുന്നില്ല. ജില്ല ഭരണകൂടത്തിെൻറ ഇടപെടലിനെത്തുടർന്ന് ട്രാൻസ്ഫോർമർ മാറ്റാൻ കെ.എസ്.ഇ.ബി അധികൃതർ തയാറായിട്ടുണ്ട്. ദേശീയപാത അധികൃതർ മുൻകൈയെടുത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ല ഭരണകൂടം പ്രവർത്തിയുമായി മുന്നോട്ടുപോകുമെന്ന് സബ് കലക്ടർ അദീല അബ്ദുല്ല അറിയിച്ചു. കവലയിലെ സിഗ്നൽ ലൈറ്റ് ഒഴിവാക്കി പറവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ പ്രത്യേകമായ പാതയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ഫോർമർ നീക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ റോഡ് സുരക്ഷ അതോറിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം പദ്ധതി തയാറാക്കുന്നത്. കൂടുതൽ സീബ്ര ലൈനുകൾ വരക്കുന്നതിനൊപ്പം ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധികളിൽ വാഹനങ്ങൾ നിർത്തി കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സംവിധാനമൊരുക്കും. പറവൂർ കവലയിൽ നടപ്പാക്കേണ്ട റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് വിലയിരുത്താൻ സബ് കലക്ടറുടെ നേതൃത്വത്തിൽ സംഘം സ്്ഥലത്തെത്തിയിരുന്നു. ആലുവ സി.ഐ. വിശാൽ ജോൺസനും ഇവർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.