ദലിത് യുവാവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതായി പരാതി

ചെങ്ങമനാട്: ദലിത് യുവാവിനെ ചെങ്ങമനാട് പൊലീസും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതായി പരാതി. ദേശം കുന്നുംപുറം ചെരിയംപറമ്പ് വീട്ടില്‍ ഉദയന്‍െറ മകന്‍ മഹേഷ്ബാലുവാണ് (25) പരാതിക്കാരന്‍. പുലര്‍ച്ച എസ്.ഐ വീട്ടില്‍ കയറി മഹേഷിനെ മര്‍ദിച്ച് വലിച്ചിറക്കിയെന്നും കാര്യം തിരക്കിയ മുത്തശ്ശി തങ്കമ്മയെയും മര്‍ദിച്ചെന്ന് യുവാവ് പറയുന്നു. സ്റ്റേഷനില്‍വെച്ച് അപമാനിക്കുകയും കേസുണ്ടാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നും പറയുന്നു. കൂലിപ്പണിക്കാരിയായ മഹേഷിന്‍െറ അമ്മ ബിന്ദു പലരില്‍നിന്ന് കടംവാങ്ങി 25,000 രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് മഹേഷിനെ കോടതിയില്‍നിന്ന് ജാമ്യത്തിലിറക്കിയതത്രേ. അവശനായ മഹേഷിനെ ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിക്ക് മഹേഷിന്‍െറ അമ്മയുടെ ഉടമസ്ഥതയിലൂടെ രണ്ടര അടി വീതിയില്‍ നടപ്പാവകാശം മാത്രമാണുള്ളത്. കച്ചീട്ടോ, വാക്കാലുള്ള അനുവാദമോ, മറ്റ് നടപടികളോ പൂര്‍ത്തിയാക്കാതെ നാലടിയോളം വീതിയില്‍ പഞ്ചായത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. അന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ളെന്ന് ബിന്ദു പറയുന്നു. കഴിഞ്ഞ ദിവസം അതിരുകെട്ടി തിരിക്കുന്നതിന് മഹേഷ് കുറച്ചുഭാഗത്ത് വാനം താഴ്ത്തിയതാണ് സെക്രട്ടറി പീഡിപ്പിച്ചതിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന മഹേഷ് ജോലിക്ക് പോകുന്നില്ല. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയറക്ടര്‍, ഓംബുഡ്സ്മാന്‍ എന്നിവര്‍ക്കും എസ്.ഐക്കെതിരെ മുഖ്യമന്ത്രി, പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, ഡി.ജി.പി, ജില്ല റൂറല്‍ എസ്.പി തുടങ്ങിയവര്‍ക്കും അമ്മ ബിന്ദു പരാതി നല്‍കി. അതേസമയം, 2009ല്‍ പഞ്ചായത്തിന്‍െറ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട കോണ്‍ക്രീറ്റ് റോഡ് കൈയേറി നിര്‍മാണം നടത്തിയതിനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറി പ്രസാദിന്‍െറ വിശദീകരണം. 25,000 രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിന്‍െറ പേരില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയതെന്ന് എസ്.ഐ കെ.ജി. ഗോപകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.