കാക്കനാട്: കനത്ത മഴയിൽ ഭീതിയോടെ കഴിയുന്ന കീരേലിമല കോളനിയില്‍ വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയിലാണ് വീടുകള്‍ക്ക് പിന്നിലെ മണ്‍തിട്ട ഇടിഞ്ഞുവീണത്. മഴ കീരേലിമല 21 കോളനിയില്‍ മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ട നോക്കി ഭീതിയിൽ കഴിയുകയാണ് കോളനിയിലെ കുട്ടികളും സ്ത്രീകളും. കോളനിയിലെ വീടുകളോട് ചേര്‍ന്ന വന്‍ മണ്‍തിട്ട വര്‍ഷകാലത്താണ് കോളനി നിവാസികളുടെ ഉറക്കം കെടുത്തുന്നത്. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണ് കോളനിയിലെ 28 നിര്‍ധന കുടുംബങ്ങള്‍ കഴിയുന്നത്. തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ക്ക് തൊട്ടടുത്താണ് ഏതുനിമിഷവും നിലം പൊത്താവുന്ന വിധം ഭിത്തി നില്‍ക്കുന്നത്. മലയുടെ മുകളില്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞുവീണാല്‍ വന്‍ദുരന്തത്തിനാണ് സാധ്യത. മുകളില്‍ വളര്‍ന്നുനില്‍ക്കുന്ന പാഴ്മരങ്ങളില്‍ കാറ്റുപിടിച്ചാലും മരങ്ങളോടൊപ്പം മണ്ണിടിച്ചല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍വര്‍ഷങ്ങളിലും കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പല്‍ എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ഓലിമുകളിന് സമീപം ഇരുനില പുരയിടത്തിെൻറ സംരക്ഷണഭിത്തി തകര്‍ന്ന് മൂന്നു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഓലിമുകള്‍ ഉള്ളംപിള്ളി മൂല ഹംസയുടെ വീടിനോട് ചേര്‍ന്നു നിര്‍മിച്ച കരിങ്കല്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് സമീപത്തെ വീടുകളിലേക്ക് വീണത്. സമീപവാസി രമേശെൻറ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന ശൗചാലയം തകര്‍ന്നു. മറ്റൊരു വീടിെൻറ മുറ്റം നിറയെ കരിങ്കല്‍ വീണുകിടക്കുന്നു. അപകടസമയം പരിസരത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. സംരക്ഷണ ഭിത്തിയിലൂടെ വെള്ളം ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. മാനത്ത് ഇബ്രാഹീം കുഞ്ഞിെൻറ വീടിന് മുകളിലേക്ക് മരം വീണ് കേടുപാട് സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.