റമദാൻ വിടചൊല്ലുന്നു; പെരുന്നാൾ നമസ്കാരത്തിനൊരുങ്ങി വിശ്വാസികൾ

വടുതല: ചെറിയ പെരുന്നാളിെൻറ ആഘോഷം മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോഴും വിശ്വാസിയുടെ മനസ്സിൽ റമദാെൻറ വിടവാങ്ങൽ വിങ്ങലാണ്. റമദാെൻറ രാപകലുകളുമായി ഇഴുകിച്ചേർന്ന വിശ്വാസിക്ക് ഈ വിരഹം താങ്ങാനാകാത്തതാണ്. വഴിതെറ്റിയലഞ്ഞ മനസ്സുകളെയും ശരീരങ്ങളെയും നന്മയിലേക്കുള്ള വഴികാട്ടിക്കൊടുത്താണ് റമദാെൻറ മടക്കം. പ്രതിസന്ധിയുടെ കൂരിരുളിൽ പെട്ടുപോയവർക്ക് പ്രകാശമായിരുന്നു റമദാൻ. അടഞ്ഞ വാതിലുകൾക്ക് മുന്നിൽ തളർന്നുനിന്നവർക്ക് ആത്മീയതയുടെ ആയിരം വാതിലുകൾ തുറന്നു. അത്താഴവും നോമ്പുതുറയും സമയബോധം വളർത്തി. വിശപ്പിെൻറ രുചി സഹോദരങ്ങളെക്കുറിച്ചുള്ള വിചാരമേറ്റി. അന്നപാന വർജനം തിന്മകൾ വർജിക്കാനുള്ള കരുത്തുകൂട്ടി. ഉറക്കമൊഴിച്ചുള്ള രാത്രി നമസ്‌കാരങ്ങൾ ത്യാഗസന്നദ്ധതയുടെ പ്രതീകമായി. വിശുദ്ധ ഖുർആൻ പാരായണം സമാധാനത്തിെൻറ വാതിലുകൾ തുറന്നിട്ടു. പ്രാർഥനകളാൽ ഹൃദയം ശുദ്ധമായി. നമസ്‌കാരങ്ങളാൽ ആത്മാവ് തീർഥയാത്രകൾ നടത്തി. ദാനധർമങ്ങളിലൂടെ സഹാനുഭൂതിയുടെ പുതിയ ലോകം തുറന്നു. നോമ്പുതുറപ്പിക്കലും ജീവകാരുണ്യപ്രവർത്തനങ്ങളും കൂട്ടായ സത്കർമങ്ങളുമെല്ലാമായി സജീവമായിരുന്നു റമദാൻ. റമദാൻ വിടപറഞ്ഞ് അകലുമ്പോഴും അത് സൃഷ്ടിച്ച നന്മകളുടെ വെളിച്ചം അണഞ്ഞുപോകില്ലെന്നതാണ് വിശ്വാസിയുടെ കരുത്ത്. അടുത്ത റമദാന് മുമ്പുള്ള 11 മാസത്തിലേക്കും വേണ്ട ആത്മീയപാഠങ്ങൾ ലഭിച്ചിരിക്കുന്നു. അല്ലാഹുവിെൻറ ഏകത്വവും മഹത്ത്വവും വാഴ്‌ത്തുന്ന തക്‌ബീറിെൻറ പശ്ചാത്തലത്തിലായിരിക്കും പുതുവസ്‌ത്രങ്ങൾ ധരിച്ച് പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കം. നമസ്കാരത്തിന് പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. വടുതല സെൻറർ ജുമാമസ്ജിദിൽ ഷാജഹാൻ മൗലവിയും കോട്ടൂർപള്ളിയിൽ കുഞ്ഞുമുഹമ്മദ് മൗലവിയും കാട്ടുപുറം പള്ളിയിൽ അബ്ദുൽ ഹമീദ് ബാഖവിയും നേതൃത്വം നൽകും. പെരുമ്പളം കവലയിൽ നടക്കുന്ന ഈദ്ഗാഹിൽ എം.എം. ഷിഹാബുദ്ദീനും നദ്‌വത്തുൽ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ അഹമ്മദ്‌ അനസ് മൗലവിയും നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.