പറവൂർ: മൂന്നര പതിറ്റാണ്ടിനു മുമ്പ് കുഞ്ഞിത്തൈ കേന്ദ്രീകരിച്ചു സ്ഥാപിച്ച വനിത സമാജം അംഗൻവാടിക്കും പകൽ വീടിനും കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകി മാതൃകയാകുന്നു. യൗവ്വന കാലത്ത് തങ്ങൾ കൂട്ടായ്മയിലൂടെ സ്വരൂപിച്ച് വാങ്ങിയ സ്ഥലമാണ് വിട്ടുനൽകിയത്. 1970 കളിൽ നാട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന നാട്ടുകാരെ സഹായിക്കുന്നതിനാണ് വനിത സമാജം സ്ഥാപിച്ചത്. ജനനന്മ ലക്ഷ്യമാക്കി ആരംഭിച്ച ഈ കൂട്ടായ്മ തങ്ങളുടെ കൂട്ടത്തിൽ സാമ്പത്തികമായി കഴിവുള്ളവർ മുൻൈകയെടുത്ത് അഞ്ചു സെൻറ് സ്ഥലം വാങ്ങിയാണ് ആസ്ഥാനം നിർമിച്ചത്. നാട്ടുകാരുടെ പട്ടിണിയകറ്റാൻ അക്കാലത്ത് ഉണ്ടായിരുന്ന ഗോതമ്പ്,കമ്പ പൊടി, പാൽപ്പൊടി, സോയാബീൻ എണ്ണ എന്നിവ സംഘടിപ്പിച്ചു ഇവ വിതരണം ചെയ്യുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വനിതാ സമാജം പ്രവർത്തകർ നടത്തിയിരുന്നത്. ഒരു കാലഘട്ടത്തിൽ വളരെ സജീവമായിരുന്ന ഈ കൂട്ടായ്മ പിന്നീട് എപ്പോഴോ നിർജീവമായെങ്കിലും ഭൂമിയും മറ്റു വസ്തുവകകളും നഷ്്ടപ്പെടാതെ ഭാരവാഹികൾ കാത്തു സൂക്ഷിച്ചു വരികയായിരുന്നു. അംഗൻവാടിക്ക് കെട്ടിടമില്ലാത്തതിനാൽ പലരുടെയും വീട്ടുവരാന്തകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് അവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷിതത്തെ ബാധിക്കുന്നുവെന്ന പരാതി രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ വനിതാ സമാജം പ്രവർത്തകർ വാർഡ് മെംബർ സിബി ബിജിയോട് അംഗൻവാടിക്കായി സ്ഥലം വാഗ്ദാനം ചെയ്തു. തുടർന്ന് അടുത്ത ദിവസം വസ്തു സംബന്ധമായ രേഖകൾ സമാജം ഭാരവാഹികളായ ദേവയാനി ചന്ദ്രൻ,രമണി വിശ്വനാഥൻ,അന്നംകുട്ടി ചീക്കൂ,ട്രീസ ജോസഫ്,ഹവ്വാഅബി കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് വാർഡ് മെംബറെ ഏൽപ്പിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് വർഗീസ് മാണിയാറ സാമൂഹ്യ പ്രവർത്തകരായ വി.പി. രാജൻ മാസ്റ്റർ, കെ.വി. പത്മനാഭൻ,ജോർജ് തച്ചിലകത്ത്,റെയ്മണ്ട് പിൻഹീറോ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.