സ്​കൂൾ ഉദ്ഘാടന ചടങ്ങി​ല്‍ സി.പി.എം–​കോൺഗ്രസ്​ സംഘര്‍ഷം; വിദ്യാർഥികൾക്ക്​ മുന്നിൽ പ്രവർത്തകർ അഴിഞ്ഞാടി

കാട്ടാക്കട: സ്കൂൾ ഉദ്ഘാടന ചടങ്ങില്‍ സി.പി.എം-കോൺഗ്രസ് സംഘര്‍ഷം; വിദ്യാർഥികൾക്ക് മുന്നിൽ പ്രവർത്തകർ അഴിഞ്ഞാടി. ആര്യനാട് സര്‍ക്കാര്‍ സ്കൂളില്‍ പുതുതായി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനവേദിയിലാണ് സംഘര്‍ഷമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയും എം.എല്‍.എയുമുള്ള വേദിക്ക് മുന്നിലാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുട്ടിയത്. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും പരിക്കേറ്റു. വിദ്യാർഥികള്‍ നിലവിളിച്ചും പേടിച്ച് വിറച്ചും ക്ലാസ് മുറികളിേലക്ക് ഓടിപ്പോയി. വിദ്യാർഥികള്‍ കൂട്ടത്തോടെ ഓടിയത് വീഴ്ചക്കും ഇടയാക്കി. വിദ്യാർഥിനികള്‍ ഉള്‍പ്പെടെയുള്ള സദസ്സിന് മുന്നില്‍ നടത്തിയ സംഘര്‍ഷത്തില്‍ ഉടുതുണി ഉരിഞ്ഞായിരുന്നു അഴിഞ്ഞാട്ടം. ചൊവ്വാഴ്ച വൈകീട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ജി. കാര്‍ത്തികേയന്‍ സ്പീക്കറായിരിക്കെ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി 16 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് അതിഥികൾ വേദിയിലെത്തിയശേഷം സ്വാഗതം പറയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗത്തെ അധ്യക്ഷനായ കെ.എസ്. ശബരീനാഥൻ എം.എൽ.എ ക്ഷണിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചടങ്ങിൽ പ്രോട്ടോകോൾ അനുസരിച്ച് ജില്ല പഞ്ചായത്തംഗമാണ് സ്വാഗതം പറയേണ്ടതെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് അധ്യക്ഷൻ മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മന്ത്രി പ്രസംഗം കഴിഞ്ഞ് വേദിയിൽ ഇരിക്കുന്നതിനിടെ തടസ്സവാദവുമായി ഇരുവിഭാഗവും വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ കൃതജ്ഞതക്ക് സ്കൂൾ പ്രിൻസിപ്പലിനെ വിളിച്ചതോടെ പ്രസംഗിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ഇതോടെ മന്ത്രി പൊലീസ് അകമ്പടിയോടെ വേദിവിട്ടു . തുടർന്ന് വേദിയിലുണ്ടായിരുന്ന കോൺഗ്രസ്, സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമാവുകയും കൈയാങ്കളിയിലെത്തുകയുമായിരുന്നു. സംഘർഷാവസ്ഥക്ക് അയവുവരുത്താൻ പൊലീസ് നടത്തിയ ശ്രമങ്ങൾ വിഫലമായി. ആയിരത്തോളം കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ഉൾപ്പടെയുള്ളവർ നോക്കിനിൽക്കെയായിരുന്നു ഏറ്റുമുട്ടൽ. നിലവിളിയോടെ കുട്ടികൾ നാലുപാടും ചിതറി. അക്രമികൾ എടുത്തെറിഞ്ഞ കസേരകളിൽ ചിലത് കുട്ടികളുടെ നേരെയും എത്തി. അധ്യാപകർ വളരെ പണിപ്പെട്ടാണ് കുട്ടികളെ സുരക്ഷിതമാക്കി ക്ലാസുകളിൽ കയറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.