രണ്ടുവർഷത്തിനകം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തമാകും -മന്ത്രി കെ. രാജു മണ്ണഞ്ചേരി: എല്ലാവരുടെയും യോജിച്ച പ്രവർത്തനത്തിലൂടെ രണ്ടുവർഷം കൊണ്ട് സംസ്ഥാനം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് വനം-ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാൽ ഉൽപാദനത്തിൽ ആവശ്യമായതിെൻറ 30 ശതമാനം കുറവുണ്ടായിരുന്നു. കഴിഞ്ഞ ഒരുവർഷംകൊണ്ട് ഉൽപാദനം 17 ശതമാനം വർധിച്ചു. ഈവർഷം കൊണ്ട് ലക്ഷ്യം കൈവരിക്കും. സംസ്ഥാനത്ത് അഞ്ച് പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം നടപ്പാക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്തിൽ ഒരുകോടി രൂപയാണ് പദ്ധതിയിലൂടെ ചെലവഴിക്കുന്നത്. 210 പശുക്കളെയും 45 കിടാരികളെയും ഏഴ് കറവ യന്ത്രങ്ങളും സബ്സിഡിയോടുകൂടി വിതരണം ചെയ്യും. എട്ട് മാതൃക തൊഴുത്തുകളും ഡയറി യൂനിറ്റും സ്ഥാപിക്കും. 25 മാതൃക കർഷകർക്ക് സഹായം നൽകും. 239 കർഷകർക്ക് ധാതുലവണമിശ്രിതം വിതരണം ചെയ്യും. ഒരു പശുവിന് 32,000 രൂപ സബ്സിഡി നൽകും. മണ്ണഞ്ചേരി പാലിെൻറ കാര്യത്തിൽ സ്വയംപര്യാപ്തമാണ്. അധികമായി 2757 ലിറ്റർ കൂടി ഉൽപാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പശുവളർത്തലിനെ പ്രധാന വരുമാന മാർഗമായി കാണണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഒമ്പതുലക്ഷം ലിറ്റർ പാലിെൻറ കമ്മിയുണ്ട്. ഒരുമിച്ച് പ്രവർത്തിച്ചാൽ സ്വയംപര്യാപ്തമെന്ന ലക്ഷ്യം കൈവരിക്കാമെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ പ്രത്യേക ഘടക പദ്ധതി ആനുകൂല്യ വിതരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത് ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യ വിതരണം നിർവഹിച്ചു. ക്ഷീരവികസന ഡയറക്ടർ എബ്രഹാം ടി. ജോസഫ് പദ്ധതിയുടെ വിശദീകരണവും ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത റിപ്പോർട്ട് അവതരണവും നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു രതികുമാർ, എം.ബി. സുഭാഷ്, കെ.പി. സതീഷ്കുമാർ, ജനപ്രതിനിധികൾ, ക്ഷീരസംഘം ഭാരവാഹികൾ, മിൽമ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ക്ഷീരസഹകരണ ശിൽപശാലയിൽ ക്ഷീരവികസന ജോയൻറ് ഡയറക്ടർ ബിജി വി. ഈശോ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.