റേഷന്‍ പ്രതിസന്ധിക്ക് കാരണം മുന്‍ സര്‍ക്കാര്‍ –മന്ത്രി മേഴ്സിക്കുട്ടിയമ്മ

പറവൂര്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നിലപാടുകളാണ് കേരളത്തില്‍ റേഷന്‍ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സി.പി.എം ഏരിയ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗജന്യമായി 40 ലക്ഷം പേര്‍ക്ക് അരി കൊടുത്തിരുന്നു. പുതിയ പട്ടിക പ്രകാരം അത് 27 ലക്ഷമായി കുറഞ്ഞു. മൂന്നുവര്‍ഷം ലഭിച്ചിട്ടും കോണ്‍ഗ്രസ് പാസാക്കിയ ഭക്ഷ്യഭദ്രത നിയമം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ പട്ടികക്കെതിരെ 16 ലക്ഷം കാര്‍ഡ് ഉടമകളാണ് പരാതി നല്‍കിയിരിക്കുന്നത്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ 50 കോടി വകയിരുത്തി. മാവേലി, ത്രിവേണി സ്റ്റോറുകള്‍ വഴി 25 രൂപക്ക് അരി കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ സംവിധാനത്തില്‍ ഇപ്പോഴും വില വര്‍ധിച്ചിട്ടില്ല. കര്‍ഷകരെ സഹായിക്കാന്‍ നെല്ല് സംഭരിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിറവേറ്റുകയാണെന്ന് മന്ത്രി പറഞ്ഞു. 40 കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ 18,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. 38 ലക്ഷം പേര്‍ക്ക് കൊടുത്തിരുന്ന പെന്‍ഷന്‍ 48 ലക്ഷം പേര്‍ക്കായി ഉയര്‍ത്തി. ചെല്ലാനം ഉള്‍പ്പെടെ അഞ്ച് ഹാര്‍ബറുകള്‍ ഈവര്‍ഷം കമീഷന്‍ ചെയ്യും. കുടിവെള്ള പ്രശ്നപരിഹാരത്തിന് 2500 കോടി നീക്കിവെച്ചു. വരള്‍ച്ച നേരിടാന്‍ ഹരിതകേരളം മിഷന്‍ പ്രഖ്യാപിച്ചു. ഇതിനിടെയാണ് തോട്ടണ്ടിയുടെ പേരില്‍ വി.ഡി. സതീശന്‍ എം.എല്‍.എ ആരോപണമുന്നയിച്ചത്. സ്ഥാപിത താല്‍പര്യക്കാരുടെ ഏജന്‍റായാണ് സതീശന്‍ പ്രവര്‍ത്തിച്ചത്. നിയമസഭയിലെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുത്തു. അതിനു കോണ്‍ഗ്രസുകാര്‍ തന്നെ വിളിച്ച് അനുമോദിച്ചിരുന്നു. എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ മികച്ചതാക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അത് അട്ടിമറിമറിക്കും. മാറിമാറിയുള്ള ഭരണമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. യു.ഡി.എഫ് എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായി പ്രവര്‍ത്തിച്ചാണ് ഇടതുമുന്നണിയെ ആക്രമിക്കുന്നത്. ഈ അഭ്യാസം ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ളെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സമ്മേളനം എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.ആര്‍. ബോസ് അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി, എന്‍.എ. അലി, ഏരിയ സെക്രട്ടറി ടി.ജി. അശോകന്‍, കെ.എ. വിദ്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.