മദ്യശാല ചെമ്മായത്തേക്ക് മാറ്റാന്‍ ശ്രമം; എതിര്‍പ്പുമായി നാട്ടുകാര്‍

പറവൂര്‍: ദേശീപാതക്കരികില്‍ കാവില്‍നടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഒൗട്ട്ലറ്റ് കോട്ടുവള്ളി പഞ്ചായത്ത് 13ാം വാര്‍ഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഇതിനെതിരെ വാര്‍ഡിലെ പ്രത്യേക ഗ്രാമസഭ യോഗം ഞായറാഴ്ച 10.30ന് ചേരും. കോട്ടുവള്ളിക്കാവ് ബാലഭദ്ര ഓഡിറ്റോറിയത്തിലാണ് യോഗം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയപാത കേന്ദ്രീകരിച്ചുള്ള മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ബിവറേജസ് കോര്‍പറേഷന്‍ പുതിയ ഇടങ്ങള്‍ തേടുന്നത്. കോട്ടുവള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് വര്‍ഷങ്ങളായി മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടത്തിയെങ്കിലും ഒൗട്ട്ലറ്റ് മാറ്റുന്നതിന് അധികാരികള്‍ തയാറായില്ല. ഇപ്പോള്‍ വാര്‍ഡിലെ ചെമ്മായം പാലത്തിന് കിഴക്കുവശത്തെ നാലുവഴി, ആസ്റ്റര്‍ വില്ലക്ക് സമീപം, കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിന് സമീപം, പഴയ കള്ള് ഗോഡൗണ്‍ എന്നിവ കേന്ദ്രീകരിച്ചു ബിവറേജസ് കോര്‍പറേഷന്‍ പുതിയ വില്‍പനകേന്ദ്രം തുടങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ഇവിടങ്ങളിലെല്ലാംതന്നെ കോര്‍പറേഷന്‍ അധികാരികള്‍ നേരിട്ടത്തെി ഇടനിലക്കാരുടെ സഹായത്തോടെ കെട്ടിടങ്ങള്‍ കണ്ടത്തെിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജനവാസകേന്ദ്രങ്ങളായ ഈ പ്രദേശങ്ങളില്‍ മദ്യവില്‍പനശാല സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ 260 പേര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് ഭരണസമിതിക്ക് രണ്ടാഴ്ച മുമ്പ് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതെന്ന് വാര്‍ഡ് അംഗം ബിജു പുളിക്കല്‍ പറഞ്ഞു. 425 പേര്‍ ഒപ്പിട്ട മറ്റൊരു നിവേദനം കലക്ടര്‍ക്കും എക്സൈസ് കമീഷണര്‍ക്കും നല്‍കിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന് കെട്ടിടം കണ്ടത്തെുന്നതിനായി റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ്. ആളൊഴിഞ്ഞ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളും ഗോഡൗണുകളും കണ്ടത്തെി തറവാടക നിശ്ചയിക്കുന്ന ഘട്ടം വരെ എത്തിയതായാണ് അറിയുന്നത്. എന്നാല്‍, സാധുവായ ചില കെട്ടിടങ്ങള്‍ ഇവര്‍ കണ്ടത്തെിയെങ്കിലും പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമാകുന്നതിനാല്‍ പിന്‍തിരിഞ്ഞതായി സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം, ചെമ്മായം നാലുവഴിയിലെ കെട്ടിടവും പഴയ കള്ള് ഗോഡൗണും സുരക്ഷിതമാണെന്നും ഇതിലേതെങ്കിലും ലഭിച്ചാല്‍ ഇങ്ങോട്ടേക്കുമാറ്റാന്‍ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.