ആലുവ: മുനിസിപ്പല്‍ പാര്‍ക്ക് ഡി.ടി.പി.സിക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷമായ എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലറായ സെബി ബി. ബാസ്‌റ്റിനുമാണ് കൗൺസിൽ യോഗത്തിൽ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഡി.ടി.പി.സിക്ക് നല്‍കിയ സ്ഥലങ്ങളെല്ലാം പിന്നീട് ഡി.ടി.പി.സി സ്വന്തമാക്കിയ ചരിത്രമാണ് ആലുവയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പാര്‍ക്ക് നവീകരിക്കാമെന്നിരിക്കെ പാട്ടത്തിന് കൊടുക്കാനുള്ള ശ്രമം ശരിയല്ലെന്ന് സെബി വി. ബാസ്റ്റിന്‍ പറഞ്ഞു. ഭരണപക്ഷത്തെ കൗണ്‍സിലറായ കെ.വി. സരളയും ഡി.ടി.പി.സിക്ക് പാര്‍ക്ക് നല്‍കുന്നതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി. വിഷയം വോട്ടിനിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. ഭരണപക്ഷ കൗണ്‍സിലറായ സൗമ്യ കാട്ടുങ്കല്‍ യോഗത്തിനെത്തിയില്ല. ഇതോടെ വിഷയം മറ്റൊരു ദിവസത്തേക്ക് മാറ്റിെവക്കാൻ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം തീരുമാനിക്കുകയായിരുന്നു. എം.എല്‍.എയുടെ സ്മാര്‍ട്ട് ആലുവ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ മുടക്കി പാര്‍ക്ക് നവീകരിക്കാനുള്ള പദ്ധതിയാണ് ഡി.ടി.പി.സി സമര്‍പ്പിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് നിർമാണത്തിന് ഫെഡറല്‍ ബാങ്കില്‍നിന്നെടുക്കുന്ന അഞ്ചുകോടി രൂപ വായ്പക്ക് 10.25 ശതമാനം പലിശ നല്‍കാനുള്ള പ്രമേയം പ്രതിപക്ഷ അംഗങ്ങളുടെ അനുമതിയോടെ പാസായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.