യുവനടിയെ അപമാനിക്കാൻ ശ്രമം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്​

കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. നടനും സംവിധായകനുമായ ലാലി​െൻറ മകൻ ജീൻപോൾ ലാൽ, യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തേ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്ന് സത്യവാങ്മൂലം സമർപ്പിച്ചത് യുവനടി തന്നെയാണോ എന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനായി ഇന്നലെ വരെ നാലുപേരെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ കോടതി കേസ് വിധി പറയാൻ മാറ്റിയത്. അതേസമയം, കേസ് ഒത്തുതീർപ്പാക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ ഒത്തുതീർപ്പാകാം. എന്നാൽ, ക്രിമിനൽ കുറ്റമായ അശ്ലീല സംഭാഷണം, ഒരാളുടെ ശരീരം മറ്റൊരാളുടെതെന്ന രീതിയിൽ കാണിച്ച സിനിമയിലെ ബോഡി ഡബ്ലിങ് എന്നിവ ഒത്തുതീർപ്പാക്കാനാവില്ല. ഇൗ സാഹചര്യത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, ഇക്കാര്യങ്ങൾ പൊലീസ് കോടതിയെ അറിയിച്ചിട്ടില്ല. ജീൻപോൾ സംവിധാനം ചെയ്ത ഹണീ ബീ -2 സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. വിസമ്മതം അറിയിച്ച ഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘം തുടർനടപടികൾക്ക് മുതിരവെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എതിർകക്ഷികൾ കോടതിയെ സമീപിച്ചത്. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരും സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരുമായ എതിർകക്ഷികൾക്ക് ജാമ്യം നൽകരുതെന്നും ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം െചയ്യണമെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് മധ്യസ്ഥ ചർച്ചയിലൂടെ കേസ് ഒത്തുതീർപ്പാക്കാൻ നടപടികൾ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.