കിഴക്കമ്പലം: കിഴക്കമ്പലത്ത് നാലംഗ ക്വട്ടേഷൻ സംഘം വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം. കല ഫൈൻ ആർട്സ് സൊസൈറ്റിക്ക് സമീപം സ്പെയർ പാർട്സ് കട നടത്തുന്ന പഴങ്ങനാട് കൊടിയൻ വീട്ടിൽ ബിജു ജോസിനാണ് (40) ഈമാസമാദ്യം ആക്രമണമേറ്റത്. ആഴ്ചകൾക്കു ശേഷം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ നൽകിയവർ ഉൾപ്പെടെ പ്രദേശവാസികളായ രണ്ട് പ്രതികളെ പിടികൂടിയിട്ടില്ല. പൊലീസിെൻറ നിലപാട് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എടത്തല കുട്ടേടത്ത് വിൻസെൻറ്, എടത്തല തച്ചു പറമ്പത്ത് സുൾഫിക്കർ എന്നിവരാണ് പൊലീസ് പിടിയിലായത്. എന്നാൽ, യഥാർഥ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ബിജു ജോസിെൻറ കുടുംബാംഗങ്ങൾ എസ്.പി, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കേസിെൻറ പുരോഗതിയെക്കുറിച്ച് യാതൊരു വിവരവും പൊലീസ് നൽകുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ മോറക്കാല സ്വദേശിയെ അറസ്റ്റ് ചെയ്യാത്തതിനുള്ള കാരണം അയാൾ ആശുപത്രിയിലാണ് എന്നതാണ്. ആലുവ സ്വദേശിയായ മറ്റൊരു പ്രതി മറ്റു സംസ്ഥാനത്തേക്ക് കടന്നതായും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ, ഇയാളെ ജില്ലയുടെ പല ഭാഗങ്ങളിലും കണ്ടതായി ഇയാളുടെ സുഹൃത്തുക്കൾ തന്നെ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. പ്രതികൾ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടും അവരെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളടക്കമുള്ളവരുടെ ആരോപണം. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.