ചെങ്ങന്നൂർ: എം.സി റോഡിലെ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള പാതയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ പണി പൂർത്തിയാക്കാൻ കഴിയാതെ കെ.എസ്.ടി.പി അധികൃതർ കുഴയുന്നു. പുനർനിർമാണം നടക്കുന്ന എം.സി റോഡിലെ ഏറ്റവും നീളംകൂടിയ കല്ലിശ്ശേരി പാലം പമ്പാനദിക്ക് കുറുകെ പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിൽ സ്ഥിതിചെയ്യുന്ന കുരിശടി പൊളിച്ചുമാറ്റാൻ സർക്കാറിൽനിന്ന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ശരവേഗത്തിൽ നടന്നിരുന്ന റോഡുപണി തിരുവൻവണ്ടൂർ പഞ്ചായത്തിെൻറ ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാൻ കഴിയാതെ തടസ്സപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെ എം.സി റോഡിൽ 293.58 കോടി രൂപയുടെ നവീകരണ പ്രർത്തനങ്ങൾക്ക് 2015 ലാണ് തുടക്കം കുറിച്ചത്. 45 കി.മീ. ദൂരം പാതയിലെ മുഴുവൻ ജോലികളും പൂർത്തിയാക്കാൻ 36 മാസമായിരുന്നു കാലാവധി. കരാർ പ്രകാരം നവംബർ 25നാണ് കാലാവധി അവസാനിക്കുന്നത്. മേയോടെ ടാറിങ് പൂർത്തിയാക്കാനുള്ള പദ്ധതിയാണ് ഇവർ തയാറാക്കിയിരിക്കുന്നത്. അപ്രോച്ച് റോഡ് നിർമിക്കേണ്ട സ്ഥലത്തെ കുരിശടി പൊളിച്ചുനീക്കിയാൽ അനുവദിച്ച സമയത്തിനുമുമ്പ് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. ഇതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം. പത്തുമീറ്റർ വീതിയിലാണ് റോഡുനിർമാണം നടക്കുന്നതെങ്കിലും ടൗൺ ഭാഗങ്ങളിൽ ഇത് 14 മീറ്റർ മുതൽ 16വരെ മീറ്റർ വീതിയിലാണ്. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം ബേക്കർ കവല എന്നിവിടങ്ങളാണ് പ്രധാനമായും 14 മുതൽ 16മീറ്റർ വരെ മീറ്റർ വീതിയിൽ നിർമിച്ചത്. പഴയ റോഡിനേക്കാൾ ഇരട്ടി വീതിയാണിത്. മൂന്ന് പാളി മെറ്റൽ പാകിയശേഷം മുകളിൽ രണ്ടുപാളിയായി ടാറിങ് നടത്തും. ഏഴുവർഷത്തെ ഗാരൻറിയാണ് പറയുന്നതെങ്കിലും അതിലേറെക്കാലം നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.