മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രകടനത്തിനിടെ സംഘര്‍ഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ വ്യാഴാഴ്ച കരിദിനമാചരിക്കും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രകടനത്തിനിടെയാണ് ലാത്തിച്ചാര്‍ജ് നടന്നത്. സാരമായി പരിക്കേറ്റ അഞ്ചുപേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ്, കെ.എസ്.യു ബ്ളോക് പ്രസിഡന്‍റ് സല്‍മാന്‍ ഓലിക്കല്‍, യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്‍റ് ഷമീര്‍ കടിക്കുളം, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി, മെംബര്‍ വിനയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം അരമന ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പൊലീസ് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഇതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടിയെങ്കിലും വീണ്ടും ഒത്തുകൂടി ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. പി.പി.എല്‍ദോസ്, പി.വി.കൃഷ്ണന്‍ നായര്‍, കെ.എം.പരീത്, വര്‍ഗീസ് മാത്യു, പായിപ്ര കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.