ആലുവ: അപകടങ്ങളും ഗതാഗതക്കുരുക്കുംമൂലം ദുരിതം അനുഭവിക്കുന്ന ദേശീയപാതയിലെ ദേശം കവലയുടെ ദുരിതകാലം അവസാനിക്കുന്നു. ഇവിടെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത അധികൃതര്‍ തീരുമാനമെടുത്തു. സമീപ കവലകളായ കുന്നുംപുറം, സെമിനാരിപ്പടി എന്നിവിടങ്ങളില്‍ ബ്ളിങ്കര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ആലുവക്കും നെടുമ്പാശ്ശേരി അത്താണിക്കും ഇടയിലെ ദേശം കവല അപകട മുനമ്പാണ്. ദേശീയപാതയില്‍ കൊടുംവളവിലാണ് കവലയുള്ളത്. ഇതേ ഭാഗത്തേക്കാണ് വാഹനത്തിരക്കേറിയ കാലടി റോഡ് വന്നുകയറുന്നത്. ഇതിനുപുറമെ സമീപത്തെ മസ്ജിദിനോട് ചേര്‍ന്ന് പുറയാര്‍ ഭാഗത്തുനിന്നുള്ള റോഡും സംഗമിക്കുന്നു. ഇത്രയധികം തിരക്കുള്ള കവലയില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയപാത അധികൃതരോ ജനപ്രതിനിധികളോ താല്‍പര്യം കാണിക്കുന്നില്ളെന്ന് ആക്ഷേപമുണ്ടായിരുന്നു. ചെറുവാഹനങ്ങളാണ് കൂടുതലും ബുദ്ധിമുട്ടനുഭവിക്കുന്നത്. കാല്‍നടക്കാര്‍ക്കും ഇത് പ്രശ്നമാകുന്നുണ്ട് . ജീവന്‍ പണയംവെച്ചാണ് ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളുള്ള കുന്നുംപുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപ കവലയായ സെമിനാരിപ്പാടിയിലും ദേശീയപാത മുറിച്ചുകടക്കാന്‍ വാഹനങ്ങളും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സിഗ്നല്‍ ലൈറ്റും ബ്ളിങ്കര്‍ ലൈറ്റുകളും സ്ഥാപിക്കുന്നതിന് പൊതുപ്രവര്‍ത്തകനായ സോണി സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമീഷന്‍, ദേശീയപാത അതോറിറ്റി തുടങ്ങിയവര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. ഗുരുതര ഗതാഗത പ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ കാലതാമസം വരുത്തരുതെന്ന് മനുഷ്യാവകാശ കമീഷന്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ദേശീയപാത അധികൃതര്‍ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ കൗണ്‍സിലറായ ലീന ജോര്‍ജ് സെമിനാരിപ്പടിയില്‍ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ദേശീയ പാത അധികൃതര്‍ക്കും മറ്റും പരാതി നല്‍കുകയും ചെയ്തു. മംഗലപ്പുഴ പാലം മുതല്‍ മാര്‍ത്താണ്ഡ വര്‍മ പാലംവരെ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരായ ലീന ജോര്‍ജും പി.സി. ആന്‍റണിയും നഗരസഭയില്‍ സബ്മിഷന്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. മറ്റ് പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റൂറല്‍ എസ്.പി ഉണ്ണിരാജനെ സമീപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് എസ്.പി ഉണ്ണിരാജന്‍ ദേശം കവലയില്‍ സിഗ്നല്‍ ലൈറ്റും കുന്നുംപുറം കവലയിലും സെമിനാരിപ്പടിയിലും ബ്ളിങ്കര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനുപുറമെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.