പിറവം: അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് രംഗത്തിറങ്ങിയ പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപ്പുറത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ പിറവം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം സ്വീകരണം നല്‍കി. സമ്മേളനം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം പിറവം ടൗണില്‍ ഭീതിപരത്തിയിരുന്ന പത്ത് നായ്ക്കളെയാണ് ജില്‍സിന്‍െറ നേതൃത്വത്തില്‍ പിടികൂടി കൊന്നത്. ഇതത്തേുടര്‍ന്ന് ജില്‍സിനെതിരെയും ഒപ്പമുണ്ടായിരുന്ന സഹായിക്കെതിരെയും പൊലീസ് കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. നായ്ക്കളെ കൊന്നതിന് പിറവത്ത് ജില്‍സിനെതിരെ ആരും പരാതി നല്‍കിയില്ളെങ്കിലും സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ജില്‍സിനെതിരെയും നായ്ക്കളെ പിടികൂടുന്നതിന് സഹായിയായി എത്തിയ മറ്റൊരാള്‍ക്കെതിരെയുമാണ് കേസ്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. നായ്ക്കളെ കൊന്നൊടുക്കിയതിന് പിറവത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ പിന്തുണ ജില്‍സിന് ലഭിക്കുന്നുണ്ട്. പിറവം നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ് പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി മുഖ്യപ്രഭാഷണം നടത്തി. രാജു പാണാലിക്കല്‍, ഏലിയാസ് ഈനാകുളം, കുര്യന്‍ പുളിക്കല്‍, ടോണി ചെട്ട്യാകുന്നേല്‍, ജമ്മര്‍ മാത്യു, ജോയി മലയില്‍, ജോര്‍ജ് സ്ളീബ, ജെബി കാരിത്തടത്തില്‍, വര്‍ഗീസ് മനയ്ക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ജില്‍സ് പെരിയപ്പുറത്തിന് നല്‍കിയ പാരിതോഷികമായ തുക കൊച്ചിയില്‍ തെരുവുനായയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ കഴിയുന്ന പിറവം കളമ്പൂര്‍ സ്വദേശി ചെല്ലിക്കാട്ടില്‍ ഷൈന്‍മോന്‍െറ കുടുംബത്തിന് കൈമാറി. കഴിഞ്ഞ മാസം 28ന് എറണാകുളം അയ്യപ്പന്‍കാവിന് സമീപത്തുവെച്ചാണ് ഷൈന്‍മോന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തെരുവുനായ് ഇടിച്ച് മറിഞ്ഞത്. ഇതത്തേുടര്‍ന്ന് ഒരു വൃക്ക നീക്കം ചെയ്യുകയും അടുത്തത് ഭാഗീകമായി തകരാറിലാകുകയും ചെയ്തു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ കഴിഞ്ഞ 20 ദിവസത്തിലധികമായി വെന്‍റിലേറ്ററില്‍ കഴിയുന്ന ഷൈന്‍മോനിപ്പോള്‍ മഞ്ഞപ്പിത്തവും ബാധിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ദൈനംദിന ചികിത്സ ചെലവുകള്‍ക്കായി കുടുംബം ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.