കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് കുടിവെള്ളപദ്ധതി മാലിന്യവാഹിനിയായി. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിയാണിത്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2001ലാണ് പദ്ധതി ആരംഭിച്ചത്. കടുത്ത വേനലിലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന മഞ്ചനാട് തോട്ടില്‍ കുളം നിര്‍മിച്ചാണ് പദ്ധതി ആരംഭിച്ചത്. അധികൃതരുടെ അനാസ്ഥമൂലം തോട് മാലിന്യവാഹിനിയായതോടെയാണ് പദ്ധതിയുടെ നിലനില്‍പ് ഭീഷണിയിലായത്. മഴുവന്നൂര്‍ പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലൂടെ വരുന്ന തോട്ടിലൂടെ മാലിന്യം ഒഴുകി കുടിവെള്ളപദ്ധതി മലീമസമാക്കി. അറവുമാലിന്യവും കിന്‍ഫ്രയിലെ കമ്പനികളില്‍നിന്നുള്ള രാസമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളും ഇതില്‍പെടും. വര്‍ഷങ്ങളായി മാലിന്യം തള്ളുന്നത് തുടരുന്നതുമൂലം പദ്ധതി അപകടാവസ്ഥയിലായി. സമീപവാസികള്‍ പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. പഞ്ചായത്തിലെ ആയിരക്കണക്കിന് ആളുകള്‍ കുടിക്കാനും മറ്റും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി മാലിന്യമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.