കി ഴക്കമ്പലം: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്ന് വ്യാപകമായി വെള്ളം ഊറ്റുന്നതായി പരാതി. ഒഴിഞ്ഞുകിടക്കുന്നതും ആള്‍ത്താമസം കുറഞ്ഞ പ്രദേശങ്ങളില്‍നിന്നുമാണ് അനധികൃതമായി വെള്ളം കൊണ്ടുപോകുന്നത്. ഇതുമൂലം പട്ടിമറ്റം, ചേലക്കുളം, കാവുങ്ങപറമ്പ്, ചൂരക്കോട്, കുമ്മനോട്, ചെങ്ങര, അത്താണി പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പരാതിയുണ്ട്. ടാങ്കര്‍ ലോറിയിലാണ് വെള്ളം കൊണ്ടുപോകുന്നത്. രാത്രി 11ന് ശേഷമാണ് പലപ്പോഴും വാഹനങ്ങള്‍ എത്തുന്നത്. അതുകൊണ്ടുതന്നെ പരിസരവാസികള്‍ അറിയാറില്ല. തുലാവര്‍ഷംകൂടി ഇല്ലാതായതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെയാണ് പാടത്തിന്‍െറ അരികില്‍ കുളം താഴ്ത്തിയും തോട്ടില്‍നിന്നും വ്യാപകമായി രാത്രിയുടെ മറവില്‍ വെള്ളം ഊറ്റുന്നത്. പല കുഴല്‍ക്കിണറുകളും അനധികൃതമായാണ് താഴ്ത്തിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ കുടിവെള്ളത്തിന് പ്രധാനമായും ആശ്രയിക്കുന്നത് പെരിയാര്‍ വാലിയെയാണ്. എന്നാല്‍, മാസങ്ങളായി പെരിയാര്‍ വാലി കനാലില്‍ വെള്ളം എത്തിയിട്ട്. മാസങ്ങളായി പെരിയാര്‍വാലി കനാല്‍ തുറന്നുവിടാതിരിക്കുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പമ്പ് ഹൗസുകളില്‍ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പമ്പ് ഹൗസ് നേരത്തേ മൂന്നുമണിക്കൂര്‍ കൂടുമ്പോള്‍ മാറിമാറി വെള്ളം പമ്പ് ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുദിവസം ഇടവിട്ട് ഒരുമണിക്കൂര്‍ മാത്രമാണ് പമ്പ്ചെയ്യുന്നത്. ഇതിനിടെയാണ് പാടശേഖരങ്ങളിലും തോടുകളുടെ അരികിലും കുളങ്ങളും കുഴല്‍ക്കിണറുകളും താഴ്ത്തി വെള്ളം ഊറ്റുന്നത്. കഴിഞ്ഞദിവസം പള്ളിക്കര അച്ചപ്പന്‍കവലയില്‍നിന്നും രാത്രി വെള്ളം കൊണ്ടുപോയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ചില സ്വകാര്യകമ്പനിയിലേക്ക് വ്യവസായ ആവശ്യത്തിനാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് പിടിയിലായ വാഹനത്തിലെ ജോലിക്കാര്‍ പറയുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശക്തമായ സമരത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.