മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവെച്ചു

മരട്: മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം യു.ഡി.എഫിലെ അജിത നന്ദകുമാര്‍ രാജിവെച്ചു. ചെയര്‍പേഴ്സണെതിരെ പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞദിവസം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് രാജി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബോബന്‍ നെടുപറമ്പിലിന്‍െറ നേതൃത്വത്തിലാണ് 17 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് എറണാകുളം റീജനല്‍ ജോയിന്‍റ് ഡയറക്ടര്‍ക്ക് തിങ്കളാഴ്ച നല്‍കിയത്. അടുത്തമാസം നാലിന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍െറയും മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നിര്‍ദേശമനുസരിച്ചാണ് സ്ഥാനം രാജിവെച്ചതെന്ന് അജിത നന്ദകുമാര്‍ പറഞ്ഞു. നഗരസഭയിലെ 33 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 15 വീതം അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങളും ഒരു സ്വതന്ത്ര വനിത അംഗവുമാണുള്ളത്. സ്വതന്ത്ര അംഗത്തിന്‍െറ പിന്തുണ എല്‍.ഡി.എഫിനാണ്. രണ്ട് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയിലാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. 29ാം ഡിവിഷനില്‍നിന്നും വിജയിച്ച ബോബന്‍ നെടുംപറമ്പിലിന് വൈസ് ചെയര്‍മാന്‍ സ്ഥാനവും 24ാം ഡിവിഷനില്‍നിന്ന് ജയിച്ച കോണ്‍ഗ്രസ് വിമതന്‍ ജബ്ബാര്‍ പാപ്പനക്ക് സ്ഥിരംസമിതി അധ്യക്ഷ പദവിയും വാഗ്ദാനം നല്‍കിയാണ് പിന്തുണ നേടിയത്. ഇടതുപക്ഷം, സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ദിവ്യ അനില്‍കുമാറിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പിന്തുണച്ചു. എന്നാല്‍, കോണ്‍ഗ്രസ് വിമതന്മാരുടെ പിന്തുണയില്‍ 16ന് എതിരെ 17 വോട്ടുകള്‍ക്ക് അജിത നന്ദകുമാര്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അന്ന് ഉച്ചക്കുശേഷം വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. 28ാം ഡിവിഷനില്‍നിന്ന് വിജയിച്ച നദീറയും 32ാം ഡിവിഷനില്‍നിന്ന് വിജയിച്ച ദേവൂസ് ആന്‍റണിയുമാണ് വിട്ടുനിന്നത്. ഇതോടെ, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ബോബന്‍ നെടുംപറമ്പില്‍ പരാജയപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.എ. ദേവസി 15ന് എതിരെ 16 വോട്ടുകള്‍ക്ക് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ബോബന്‍ നെടുംപറമ്പില്‍ ഇടതുപക്ഷത്തേക്ക് കൂറുമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.