മാവേലിക്കര: വിലകൂടിയ മൊബൈലിന് സമ്മാനാര്‍ഹരായിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സജീവമാകുന്നു. ചെട്ടികുളങ്ങര, മാവേലിക്കര സ്വദേശികളായ നിരവധിപേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. കമ്പനിയുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് 8287244298 എന്ന മൊബൈല്‍ നമ്പറില്‍നിന്നാണ് ആദ്യം ബന്ധപ്പെടുന്നത്. സാംസണ്‍ ഗാലക്സിയുടെ വിലകൂടിയ മൊബൈല്‍ ഫോണിന് സമ്മാനാര്‍ഹനായെന്നും പോസ്റ്റ് ഓഫിസില്‍ എത്തുന്ന സമ്മാനം നേരിട്ട് വാങ്ങണമെന്നും അറിയിക്കും. പിന്നീട് സമ്മാനം അയച്ചശേഷവും മേല്‍വിലാസത്തില്‍ ലഭിക്കുന്ന ദിവസം രാവിലെയും ഫോണ്‍ചെയ്ത് വിവരം പറയും. പോസ്റ്റ് ഓഫിസില്‍ എത്തുമ്പോള്‍ 3000 രൂപ അടക്കണമെന്ന് ആവശ്യപ്പെടും. വീണ്ടും നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ വിലകൂടിയ മൊബൈല്‍ ആണെന്നും ഇതിന്‍െറ ടാക്സ് ഇനത്തില്‍ അടക്കേണ്ട തുകയാണെന്നും പറയും. പണം അടച്ച് പെട്ടി വാങ്ങി തുറന്നുനോക്കുമ്പോള്‍ അതില്‍ ശില്‍പങ്ങളും മറ്റു വസ്തുക്കളുമാണ് ഉണ്ടാകുക. ആകര്‍ഷകമായിട്ടാണ് പെട്ടി പായ്ക്ക് ചെയ്യുന്നത്. അതിനാല്‍ ആര്‍ക്കും സംശയം തോന്നില്ല. സായ് അമൃത്, ഡബ്ള്യു.ഇസഡ് 535/3 ശ്രീനഗര്‍, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നത്. ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നത് മലയാളികളും നമ്പര്‍ കേരളത്തില്‍ നിന്നുള്ളതുമാണ്. അതിനാല്‍ ഇത് വലിയ ഒരു നെറ്റ്വര്‍ക്കിന്‍െറ ഭാഗമാണെന്നാണ് സൂചന. ഫോണ്‍നമ്പര്‍ സഹിതം പരാതി നല്‍കിയാലും ഇതില്‍ തുടര്‍ അന്വേഷണം നടത്താന്‍ പൊലീസ് തയാറാകുന്നില്ളെന്നും ആക്ഷേപമുണ്ട്. കബളിപ്പിക്കപ്പെട്ടവര്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ കമ്പനിക്ക് തെറ്റുപറ്റിയതാണെന്നും ഒരാഴ്ചക്കുള്ളില്‍ പണം നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. പിന്നീട് ബന്ധപ്പെടുമ്പോള്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇവര്‍ രക്ഷപ്പെടുന്നു. വിലകൂടിയ മൊബൈലുകള്‍ ഹരമായതിനാല്‍ പെട്ടെന്ന് കബളിപ്പിക്കാന്‍ സാധിക്കുമെന്നതില്‍ വിദ്യാര്‍ഥികളാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.