കുത്തക മണ്ഡലങ്ങളിലെ പരാജയം: യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് തിരിച്ചടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ ഒമ്പതിലും വിജയിച്ച് ജില്ലയില്‍ മേല്‍ക്കൈ നേടാനായെങ്കിലും കുത്തക മണ്ഡലങ്ങളിലെ ദയനീയ പരാജയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു. മന്ത്രി കെ. ബാബു മത്സരിച്ച തൃപ്പൂണിത്തുറ, സിറ്റിങ് എം.എല്‍.എമാര്‍ മത്സരിച്ച കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ പതനമാണ് ജില്ലാ നേതൃത്വത്തിന് വിനയായത്. 23ന് ചേരുന്ന കെ.പി.സി.സി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാനിരിക്കെ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ താല്‍ക്കാലിക വെടിനിര്‍ ത്തലിന് ശ്രമിക്കുകയാണ് ജില്ലാ നേതൃത്വം. ബാര്‍ കോഴ ആരോപണവിധേയനായ ബാബുവിന്‍െറ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടിക്കുള്ളില്‍തന്നെ എതിര്‍പ്പുയര്‍ന്നത് ബാബുവിന്‍െറ പ്രതിച്ഛായക്കും മങ്ങലേല്‍പിച്ചു. ഹൈകമാന്‍ഡിനെപോലും സമ്മര്‍ദത്തിലാഴ്ത്തിയ നിലപാടുകളിലൂടെ ഉമ്മന്‍ ചാണ്ടിയാണ് ബാബുവിനെ മത്സരരംഗത്ത് തിരികെക്കൊണ്ടുവന്നത്. എന്നാല്‍, പ്രചാരണവേളയില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ എതിര്‍ പ്രചാരണം ഉയര്‍ന്നു. വിമതവിഭാഗവും ശക്തമായ പ്രചാരണം അഴിച്ചുവിട്ടതോടെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടായി. എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഫ. തുറവൂര്‍ വിശ്വഭംരന് അത് നേട്ടമായി. എല്‍.ഡി.എഫ് വോട്ടുകള്‍ സ്വരാജിന് കൃത്യമായും വീണതോടെ 4467 വോട്ടുകള്‍ക്ക് ബാബു സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടു. പാര്‍ട്ടിക്കുവേണ്ടാത്ത സ്ഥാനാര്‍ഥിയെന്ന പ്രചാരണമാണ് പരാജയത്തിന് കാരണമെന്ന് ബാബു പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കൊച്ചിയില്‍ ഡൊമിനിക് പ്രസന്‍േറഷന്‍െറ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു. ലാലി വിന്‍സെന്‍റിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ ഡൊമിനിക് മത്സരരംഗത്തത്തെിയപ്പോള്‍ അഭിപ്രായഭിന്നതയില്‍ കെ.ജെ. ലീനസ് വിമതനായി. 1086 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ കെ.ജെ. മാക്സി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍െറ അക്കൗണ്ടിലെത്തേണ്ട 7588 വോട്ടുകള്‍ നേടി ലീനസ് ഡൊമിനിക്കിന്‍െറ പരാജയത്തിന്‍െറ ആഴം കൂട്ടി. എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യത്തിലാണ് ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴയില്‍ തോല്‍ക്കുന്നത്. 9375 വോട്ടാണ് പുതുമുഖമായ എല്‍ദോ എബ്രഹാമിന്‍െറ ഭൂരിപക്ഷം. കോണ്‍ഗ്രസ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ പോലും വാഴക്കന് ലഭിക്കാതെപോയതാണ് പരാജയകാരണമായത്. കോതമംഗലത്തെ ടി.യു. കുരുവിളയും വലിയ മാര്‍ജിനിലാണ് കന്നി മത്സരത്തിനിറങ്ങിയ എല്‍.ഡി.എഫിലെ ആന്‍റണി ജോണിനോട് പരാജയപ്പെട്ടത്. കുന്നത്തുനാട്, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലും ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ടായി. വോട്ടുചോര്‍ച്ചയും വിമതനീക്കങ്ങളും മുന്‍കൂട്ടി തടയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നാണ് പൊതു വിലയിരുത്തല്‍. നേതൃനിരയിലെ യോജിപ്പില്ലായ്മയുമായപ്പോള്‍ തോല്‍വിയുടെ ആക്കം കൂടിയെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കെ.പി.സി.സി യോഗം വിളിച്ചത്. സാധാരണ ഡി.സി.സിയിലെ അവലോകന യോഗം കഴിഞ്ഞാണ് കെ.പി.സി.സി യോഗം വിളിക്കാറ്. എന്നാല്‍, ജില്ലാ നേതൃത്വത്തിനിടയില്‍ പുകയുന്ന അസ്വാരസ്യങ്ങള്‍ വലിയ ഏറ്റുമുട്ടലിലേക്ക് പോയേക്കാമെന്ന കണക്കുക്കൂട്ടലിലാണ് കെ.പി.സി.സി യോഗം വിളിച്ചത്. ശനിയാഴ്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിനത്തെുന്ന മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി നേതാക്കളെ അനുനയിപ്പിക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.