തൃപ്പൂണിത്തുറ: നഗരപരിധിക്കുള്ളില്‍ ഇരുമ്പനം ചിത്രപ്പുഴ പാലം, എസ്.എന്‍ ജങ്ഷന്‍ മേല്‍പാലം, മിനി ബൈപാസ് എന്നിവിടങ്ങളില്‍ നിര്‍മാണച്ചെലവിന്‍െറ നാലിരട്ടിയിലേറെ തുക പിരിച്ചിട്ടും അനിശ്ചിതമായി തുടരുന്ന ടോള്‍ കൊള്ളക്കും ഇരട്ട നീതിക്കുമെതിരെ ടോള്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സ്റ്റാച്യു ജങ്ഷനില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസം സമരസമിതി ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. 10.96 കോടി നിര്‍മാണച്ചെലവ് വന്ന ചിത്രപ്പുഴ പാലം, എസ്.എന്‍ ജങ്ഷന്‍ മേല്‍പാലം എന്നിവിടങ്ങളില്‍ ടോള്‍ പിരിച്ചവകയില്‍ 40.35 കോടി ലഭിച്ചിട്ടും ടോള്‍ കൊള്ള തുടരുകയാണെന്ന് ചന്ദ്രികാദേവി പറഞ്ഞു. 10 കോടി ചെലവുള്ള പാലങ്ങളില്‍ മാത്രമാണ് പിരിവുള്ളതെന്ന് പറയുമ്പോഴും മിനി ബൈപാസിലെ 6.2 കോടി ചെലവിട്ട പാലത്തിലും ടോള്‍ തുടരുകയാണ്. എരൂര്‍ മേല്‍പാലം പൂര്‍ത്തിയായാല്‍ അവിടെയും പിരിക്കുമെന്നാണ് ആര്‍.ബി.ഡി.സി.കെ പറയുന്നത്. ഇതുപ്രകാരം തൃപ്പൂണിത്തുറയില്‍നിന്ന് പുറത്തുകടക്കണമെങ്കില്‍ ടോള്‍ നല്‍കേണ്ട സ്ഥിതിയാണെന്നും ചന്ദ്രികാദേവി പറഞ്ഞു. ടോള്‍ വിരുദ്ധ സമരസമിതി സെക്രട്ടറി വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ.വി. സലീം, പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, ട്രൂറ വൈസ് ചെയര്‍മാന്‍ വി.സി. ജയേന്ദ്രന്‍, ഐ.എന്‍.ടി.യു.സി നേതാവ് പി.ബി. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 120 റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളും വിവിധ പാര്‍ട്ടി പ്രതിനിധികളും നഗരസഭാ കൗണ്‍സിലര്‍മാരും ഉപവാസത്തില്‍ പങ്കെടുത്തു. വൈകുന്നേരം ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.