ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് നിര്‍മാണം: രൂപരേഖാ മാറ്റം: ചര്‍ച്ച ഇന്ന്

ചെങ്ങന്നൂര്‍: കെ.എസ്.ആര്‍.ടി.സി ഗാരേജ് കം ഓഫിസ് സമുച്ചയത്തിന്‍െറ രൂപകല്‍പന മാറ്റുന്നതിന്‍െറ ഭാഗമായി വകുപ്പുമന്ത്രിയുമായി വ്യാഴാഴ്ച ചര്‍ച്ച നടക്കുമെന്ന് അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അറിയിച്ചു. നിര്‍മാണം ആരംഭിച്ച ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി കം ഓഫിസ് സമുച്ചയത്തിന് പുതിയ രൂപരേഖ വേണമെന്ന എം.എല്‍.എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍െറ പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 2.17 കോടി ചെലവഴിച്ചുള്ള പദ്ധതിയാണിത്. ഗാരേജും മുകളില്‍ ഓഫിസുമായി മൂന്നുനില കെട്ടിടമാണ് നിലവിലെ പ്ളാനിലുള്ളത്. കൂടുതല്‍ ചെലവ് കണക്കിലെടുത്ത് ഇതിന് 2.5 കോടി അനുവദിച്ച് കരാറുമായി. എന്നാല്‍, ഡിപ്പോക്ക് മൊത്തത്തിലുള്ള സ്ഥലപരിധി കണക്കിലെടുത്തും ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടും വേണം നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപരേഖയില്‍ മാറ്റം വേണമെന്ന് കെ.കെ. രാമചന്ദ്രന്‍ നായര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. തെക്കുവടക്കായി നീളത്തില്‍ നിര്‍മിക്കുന്നതിന് പകരം കിഴക്കുപടിഞ്ഞാറായി ഗാരേജ് നിര്‍മിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പുതിയ രൂപരേഖ സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, നിലവിലെ രൂപരേഖ പ്രകാരം നിര്‍മിച്ചാല്‍ 10 ബസുകള്‍ വരെ കയറ്റിയിടാന്‍ സാധിക്കും എന്ന അഭിപ്രായമാണ് പലരും നിര്‍ദേശിച്ചത്. അതേസമയം, പുതിയ നിര്‍ദേശപ്രകാരമാണ് നിര്‍മാണം നടത്തുന്നതെങ്കില്‍ ആറ് ബസുകളില്‍ കൂടുതല്‍ ഒരേസമയം ഗാരേജില്‍ കയറ്റിയിടാന്‍ കഴിയുകയില്ളെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ ഗാരേജ് പണിതശേഷം നിലവില്‍ ഓഫിസും കടമുറികളും പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി ഇവിടെ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാനുള്ള സാധ്യതയും നേരത്തേ പരിഗണിച്ചിരുന്നു. ശബരിമല സീസണ്‍ നവംബര്‍ പകുതിയോടെ ആരംഭിക്കാനിരിക്കെ ഗാരേജിന്‍െറ നിര്‍മാണം വേഗത്തില്‍ നടത്തേണ്ടതുണ്ട്. ഇപ്പോള്‍തന്നെ ഗാരേജിന്‍െറ ഒരുഭാഗം പൊളിച്ചു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും മന്ത്രിതല ചര്‍ച്ചയെന്ന് എം.എല്‍.എ പറഞ്ഞു. അതേസമയം, രൂപരേഖയില്‍ കാര്യമായ മാറ്റമുണ്ടാവുകയും നിര്‍മാണം വൈകുകയും ചെയ്താല്‍ ആദ്യം അനുവദിച്ചുകിട്ടിയ തുക ലാപ്സാകുമെന്ന് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.