സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി ഇരപ്പന്‍പാറ വെള്ളച്ചാട്ടം

ചാരുംമൂട്: ജില്ലാ മെഗാ ടൂറിസം പദ്ധതിയില്‍ ഇടംനേടിയ താമരക്കുളം പഞ്ചായത്തില്‍ പ്രകൃതിയുടെ വരദാനമാണ് ഇരപ്പന്‍പാറ വെള്ളച്ചാട്ടം. മഴക്കാലത്ത് ഇരപ്പന്‍പാറ കൂടുതല്‍ സുന്ദരിയാകും. സീസണില്‍ സന്ദര്‍ശകര്‍ ധാരാളമായി എത്തിച്ചേരാറുണ്ട്. തോട്ടിലൂടെ ഒഴുകിയത്തെുന്ന വെള്ളം താഴ്ചയിലുള്ള പാറകളില്‍ പതിച്ചശേഷം പതഞ്ഞുറഞ്ഞ് ഒഴുകിയകലുന്നത് മനോഹര കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന വയ്യാങ്കരച്ചിറയില്‍ നിന്നുള്‍പ്പെടെയുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകിയത്തെുന്നത്. തോട്ടിലൂടെയത്തെി രണ്ട് കലുങ്കുകള്‍ക്കടിയിലൂടെയാണ് വെള്ളം കൂറ്റന്‍ പാറയിലേക്ക് പതിച്ച് പുഞ്ചയിലേക്ക് ഒഴുകിമാറുന്നത്. വെള്ളം പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകള്‍ക്കകലെനിന്നും കേള്‍ക്കാന്‍ കഴിയും. ഇതുമൂലമാണ് ഇവിടം ഇരപ്പന്‍പാറ എന്നറിയപ്പെടുന്നത്. വെള്ളമേറുന്ന സമയം ഇവിടെ സന്ദര്‍ശകരുടെ തിരക്കാണ്. സീരിയലുകള്‍, ആല്‍ബങ്ങള്‍ എന്നിവയുടെ ചിത്രീകരണവും നടക്കാറുണ്ട്. കടുത്ത വേനലില്‍ മാത്രമാണ് വെള്ളം പൂര്‍ണമായും വറ്റാറുള്ളത്. ഇരപ്പന്‍പാറ വെള്ളച്ചാട്ടം വയ്യാങ്കര ടൂറിസത്തിന്‍െറ ഭാഗമാക്കി മാറ്റണമെന്ന ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നെങ്കിലും പദ്ധതികളുണ്ടായില്ല. വയ്യാങ്കര ടൂറിസത്തിന്‍െറ രണ്ടാംഘട്ട പദ്ധതികളിലെങ്കിലും ഇരപ്പന്‍പാറയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്‍െറ റോഡിനഭിമുഖമായുള്ള സ്ഥലങ്ങളില്‍ കൈവരികള്‍ നിര്‍മിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകും. കൂടാതെ പൂന്തോട്ടം ഉള്‍പ്പെടെ നിര്‍മിച്ച് സൗന്ദര്യവത്കരണവും നടത്തണം. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ സിമന്‍റ് ബെഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമായ വെളിച്ചവും കൂടിയാവുന്നതോടെ ഇവിടേക്ക് ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.