കെട്ടകാലത്തിനെതിരായ കവിതകളുടെ ശില്‍പഭാഷ്യവുമായി പോയട്രി ഇന്‍സ്റ്റലേഷന്‍

കൊച്ചി: പ്രതിരോധത്തിന്‍െറ തീക്ഷ്ണത നിറഞ്ഞ കവിതകള്‍ക്ക് ശില്‍പഭാഷ്യമൊരുക്കി വിനോദ് കൃഷ്ണയുടെ പോയട്രി ഇന്‍സ്റ്റലേഷന്‍െറ രണ്ടാം സീസണിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. മലയാളത്തിലെ പുതുതലമുറ കവികളില്‍ ശ്രദ്ധേയനായ റഫീഖ് അഹമ്മദിന്‍െറ ദേശഭക്തിയെക്കുറിച്ചുള്ള വരികള്‍, സിനി മാത്യു ജോണിന്‍െറ ചതുരംഗക്കളത്തിലെ ആരവം, അജീഷ് ദാസന്‍െറ ശവപ്പെട്ടി മാര്‍ച്ച്, തിബത്തന്‍ കവി തെന്‍സിന്‍ സിന്‍ഡ്യുവിന്‍െറ ധരംശാലയില്‍ മഴപെയ്യുമ്പോള്‍ എന്നീ കവിതകള്‍ക്കാണ് വിനോദ് കൃഷ്ണയുടെ നേതൃത്വത്തിലെ സംഘം ശില്‍പരൂപം നല്‍കിയത്. സ്വാതന്ത്ര്യമാണ് നാല് കവിതകളുടെയും പൊതുരൂപം. അടിച്ചേല്‍പിക്കുന്ന ദേശീയതയും തട്ടിപ്പറിക്കുന്ന സ്വാതന്ത്ര്യവും തിരിച്ചുവരുന്ന ഫാഷിസ ചിന്തകളും അസഹിഷ്ണുതയും ചിന്തിക്കാനും ജീവിക്കാനുമുള്ള മനുഷ്യന്‍െറ ആത്യന്തിക സ്വാതന്ത്ര്യത്തെ എങ്ങനെയൊക്കെ കവരുമെന്ന് കവിതകള്‍ പറയുന്നു. അത്തരം നീക്കങ്ങളെ പ്രതിരോധിക്കുകയാണ് കവിതക്കും കലക്കും മുന്നിലെ വെല്ലുവിളിയെന്ന് വിനോദ് കൃഷണ പറഞ്ഞു. കവികളുടെ പ്രതിരോധങ്ങള്‍ ശില്‍പരൂപത്തിലാക്കുന്നതില്‍ സംവിധായകനും ശില്‍പിയും ഹ്രസ്വചിത്ര സംവിധായകുമായ വിനോദ് കൃഷ്ണ വിജയിച്ചിരിക്കുന്നു. പ്രത്യേകം ക്രമീകരിച്ച വെളിച്ചങ്ങളുടെയും പ്രതിപാദ്യമായ കവിതയുടെയും പശ്ചാത്തലത്തിലാണ് ഓരോ ശില്‍പവും അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ സാങ്കേതികനിരയും പോയട്രി ഇന്‍സ്റ്റലേഷന് പിന്നിലുണ്ട്. ‘എന്ന് നിന്‍െറ മൊയ്തീന്‍’ ചിത്രത്തിലെ സൗണ്ട് ഡിസൈനിങ്ങിലൂടെ സംസ്ഥാന പുരസ്കാരം നേടിയ രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിരവധി സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായിരുന്ന ഷാരോണ്‍ ഫിലിപ്പാണ് കലാസംവിധാനം. അഡ്വ. രവീന്ദ്രനാഥ്, ജി.എസ്. വിനയന്‍, സമീറുദ്ദീന്‍ എന്നിവരാണ് പ്രോജക്ട് ഡിസൈനര്‍മാര്‍. ക്രിയേറ്റിവ് പ്രമോട്ടര്‍മാരായി ധന്യ കെ. വിളയിലും അഡ്വ. ആര്‍. ഷഹ്നയും ഇല്ലസ്ട്രേഷന്‍ ദീപേഷ് ആദ്യേഗിയും നിര്‍വഹിച്ചിരിക്കുന്നു. തിബത്തന്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും മൂന്നുമാസം ശിക്ഷ അനുഭവിക്കുകയും ചെയ്ത കവി തെന്‍സിന്‍ സിന്‍ഡ്യുവിന്‍െറ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കവിത ആലപിച്ചിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. സിന്‍ഡ്യുവാണ് ഇന്‍സ്റ്റലേഷന്‍ ഉദ്ഘാടനം ചെയ്തത്. ജോയ് മാത്യുവും പങ്കെടുത്തു. കൊച്ചി സ്വദേശിയായ വിനോദ് കൃഷ്ണ ശ്രദ്ധേയമായ നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍െറ മയ്യാന്‍കാലം എന്ന ചിത്രം ടൊറന്‍േറാ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറു ലക്ഷത്തോളം രൂപ ചെലവിലാണ് വിനോദ് തന്‍െറ ഇന്‍സ്റ്റലേഷന്‍െറ രണ്ടാം ഭാഗം ഒരുക്കിയത്. ഇന്‍സ്റ്റലേഷന്‍ 15ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.