ആലുവ: ആലുവ മാതൃക റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച എസ്കലേറ്ററിന്‍െറ ഉദ്ഘാടനം ഇന്നസെന്‍റ് എം.പി നിര്‍വഹിച്ചു. അമ്പാട്ടുകാവിലെ നിര്‍ദിഷ്ട റെയില്‍വേ അണ്ടര്‍പാസ് നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ രണ്ടു കോടി രൂപ വരെ നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ടില്‍നിന്ന് ഇതിനകം 17 ലക്ഷവും എം.എല്‍.എ ഫണ്ടില്‍നിന്ന് 30 ലക്ഷവും റെയില്‍വേക്ക് അടച്ചിട്ടുണ്ട്. ഇതുകൂടാതെ പഞ്ചായത്ത് അവരുടെ ഫണ്ടില്‍നിന്ന് തുക അടച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പദ്ധതി ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് അടിയന്തരമായി കൈക്കൊള്ളാന്‍ റെയില്‍വേ ബോര്‍ഡ് തയാറാകണമെന്നും ഇന്നസെന്‍റ് പറഞ്ഞു. റെയില്‍വേക്ക് പ്രതിമാസം ലക്ഷങ്ങളുടെ വരുമാനം നല്‍കുന്ന ആലുവ റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാണി, നഗരസഭ കൗണ്‍സിലര്‍മാരായ സെബി വി. ബാസ്റ്റ്യന്‍, സൗമ്യ കാട്ടുങ്ങല്‍, സ്റ്റേഷന്‍ സൂപ്രണ്ട് കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.