ആലുവ: ആലുവ നഗരസഭയുടെ വര്‍ക്സ് കമ്മിറ്റി യോഗത്തില്‍ പങ്കാളിത്തമേറി. വന്‍ തിരക്കാണ് യോഗത്തിലുണ്ടായത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത് ദുരിതമായി. ഇത് യോഗത്തില്‍ ബഹളത്തിനിടയാക്കി. വേണ്ടത്ര കസേരകളോ, മൈക്കോ ഉണ്ടായിരുന്നില്ല. തീരെ സൗകര്യമില്ലാത്ത നഗരസഭയുടെ മുകളിലുള്ള ഹാളിലായിരുന്നു വര്‍ക്ക്സ് കമ്മിറ്റി യോഗം നടന്നത്. മുന്‍ കാലങ്ങളിലേതു പോലെ കുറച്ച് ആളുകള്‍ മാത്രമാണ് യോഗത്തിനുണ്ടാവുകയെന്ന ധാരണയില്ലാണ് ചെറിയ സ്ഥലത്ത് യോഗം നടത്തിയതെന്ന് പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത വര്‍ക്സ് കമ്മിറ്റിയംഗങ്ങള്‍ കൃത്യമായി എത്തിയതോടെ സ്ഥലം തികയാതെ വന്നു. ഒരു വാര്‍ഡി ല്‍നിന്നും 13 പേരാണ് വര്‍ക്സ് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. കൃഷി, മൃഗസംരക്ഷണം, പട്ടിക ജാതി വര്‍ഗ വികസനം, വനിത ശിശുവികസം, ആരോഗ്യം, കുടിവെള്ളം ശുചിത്വം, വിദ്യാഭ്യാസം, പശ്ചാത്തല മേഖല വികസനം, സാമൂഹിക സുരക്ഷിതത്വം, ഊര്‍ജം തുടങ്ങിയ മേഖലയിലാണ് വര്‍ക്സ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. നഗരസഭയിലെ 26 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുത്ത 338 പേരാണ് യോഗത്തിന് ക്ഷണിക്കുക. കൂടാതെ ഓരോ മേഖലയിലെയും വിദഗ്ധര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ എണ്ണം കൂടി ചേര്‍ക്കുമ്പോള്‍ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ എണ്ണം നാനൂറ് കവിയും. കനത്ത മഴയെ അവഗണിച്ച് ഇരുന്നൂറിലധികം പേരാണ് തിങ്കളാഴ്ച നടന്ന വര്‍ക്സ് കമ്മിറ്റി യോഗത്തിനത്തെിയത്. കഷ്ടിച്ച് നൂറ് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ഹാളിലാണ് ഇത്രയധികം പേരത്തെിയത്. എന്നാല്‍, യോഗത്തില്‍ ആവശ്യത്തിന് കസേരകള്‍ പോലും ഉണ്ടായില്ല. പതിനൊന്ന് മണിക്ക് തുടങ്ങാന്‍ നിര്‍ദേശിച്ചിരുന്ന യോഗം തുടങ്ങിയപ്പോള്‍ പന്ത്രണ്ടരയായി. കസേരകള്‍ പുറത്തുനിന്നും കൂടുതലായി എടുക്കേണ്ടി വന്നു. ഇതിനിടെ യോഗത്തിനത്തെിയ പ്രതിപക്ഷ യുവജനപാര്‍ട്ടിയിലെ നേതാവിനെതിരെയും ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയതായി പരാതിയുണ്ട്. അടിസ്ഥാന സൗകര്യമില്ലാതെ യോഗം ആരംഭിക്കരുതെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍െറ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉയര്‍ന്നത്. ഉദ്യോഗസ്ഥനെ മാറ്റി കസേരകള്‍ എത്തിച്ചാണ് യോഗം ആരംഭിച്ചത്. ഇതിനിടെ മൈക്ക് പ്രവര്‍ത്തിക്കാതായതോടെ തെരഞ്ഞെടുത്ത കമ്മിറ്റിയംഗങ്ങളുടെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. യോഗം പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.