ബി.ആര്‍.സികളിലെ ക്രമക്കേട്: അന്വേഷണം ആരംഭിച്ചു

കോലഞ്ചേരി: സര്‍വശിക്ഷാ അഭിയാന് കീഴിലെ ബി.ആര്‍.സികളില്‍ ക്രമക്കേട് നടക്കുന്നതായ പരാതികളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. നിയമ വിദ്യാര്‍ഥിയായ സജോ സക്കറിയ ആന്‍ഡ്രൂസ് നല്‍കിയ പരാതിയിലാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.എസ്.എയുടെ പ്രാദേശിക നടത്തിപ്പുകേന്ദ്രങ്ങളില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു പരാതി. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന ഡെപ്യൂട്ടേഷനുകളിലും നിയമനങ്ങളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും സ്പെഷല്‍ ഓര്‍ഡറുകള്‍ വഴി അനര്‍ഹര്‍ ബി.ആര്‍.സികളില്‍ ജോലി ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം കാര്യങ്ങളെ ക്കുറിച്ചെല്ലാം അന്വേഷിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ നിര്‍ദേശം. ഇതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ബി.ആര്‍.സികളില്‍ സമൂല പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി സംസ്ഥാന പ്രോജക്ട് ഡയറക്ടറായി ഡോ. എ.പി. കുട്ടികൃഷ്ണനെ നിയമിച്ചിരുന്നു. കൂടാതെ, മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഡെപ്യൂട്ടേഷനിലത്തെുകയും നാലുവര്‍ഷം പിന്നിടുകയും ചെയ്ത ആയിരത്തിലധികം ബി.പി.ഒമാരെയും ട്രെയ്നര്‍മാരെയും പിരിച്ചുവിട്ട് മാതൃജില്ലകളിലേക്കും സ്കൂളുകളിലേക്കും മടക്കുകയും ചെയ്തു. ഈ സ്ഥാനങ്ങളിലേക്കും ജില്ലാ പ്രോഗ്രാം ഓഫിസര്‍, പ്രോജക്ട് ഓഫിസര്‍ തസ്തികകളിലേക്കും പുതിയ ആളുകളെ വെക്കുന്നതിനുള്ള ഇന്‍റര്‍വ്യൂ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഡെപ്യൂട്ടേഷനിലത്തെിയ നാമമാത്ര പേരാണ് ഇപ്പോള്‍ ബി.ആര്‍.സികളിലുള്ളത്. കാലാവധി കഴിയുന്ന മുറക്ക് ഇവരെയും മടക്കി അയക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വിവരം. ഇതേസമയം സംസ്ഥാനത്താകമാനം ബി.ആര്‍.സികളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് പുതിയ ആളുകളെ വെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് നിലവിലെ താല്‍ക്കാലിക-കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍റര്‍വ്യൂവിലൂടെ പുതിയ ആളുകളെ നിയമിക്കും. ഇതിന് നടപടി പുരോഗമിക്കുകയാണ്. താമസിയാതെതന്നെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതേസമയം, വിദ്യാഭ്യാസ രംഗം കൈപ്പിടിയിലൊതുക്കാനുള്ള ഇടത് അധ്യാപക സംഘടനകളുടെ നീക്കമാണ് ഇപ്പോള്‍ ബി.ആര്‍.സികളില്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം. മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബി.പി.ഒ മാരടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് ഇതിന് തെളിവാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവര്‍ഷം സ്പെഷല്‍ ഓര്‍ഡറുമായി വന്നവര്‍ ഇപ്പോഴും ബി.ആര്‍.സികളില്‍ തുടരുന്നതും മതിയായ യോഗ്യതയില്ലത്ത ഇവര്‍ ബി.പി.ഒമാരുടെ ചുമതല വഹിക്കുന്നതും സര്‍ക്കാര്‍ ഇരട്ടത്താപ്പിന് തെളിവാണെന്നുമാണ് ഇവരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.