തെരഞ്ഞെടുപ്പ് ആവേശ കമ്മിറ്റിക്കാര്‍ മടങ്ങി; ദുരന്തഭൂമിയില്‍ സാബിര്‍ ഇപ്പോഴും ഒറ്റക്കാണ്

ആലുവ: തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ആവേശം അവസാനിച്ചു. ഇതോടെ ദുരന്തഭൂമിയില്‍ സാബിര്‍ വീണ്ടും ഏകനായി. കുന്നത്തേരി കെട്ടിട ദുരന്തത്തില്‍ കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ട സാബിറിനെയാണ് എല്ലാവരും കൈയൊഴിഞ്ഞത്. വീട് തകര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട സാബിറിന് നിര്‍മിച്ച് നല്‍കുന്ന വീട് ദുരന്തമുണ്ടായി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഭവന നിര്‍മാണത്തിനായി മുന്നിട്ടിറങ്ങിയ ജനപ്രതിനിധികള്‍ക്ക് ഇപ്പോള്‍ പദ്ധതിയോട് തീരെ താല്‍പര്യമില്ലാത്ത അവസ്ഥയാണ്. ഭവന നിര്‍മാണത്തിന് വിദേശ മലയാളികളടക്കം സുമനസ്സുകള്‍ സംഭാവനകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ ഫണ്ട് സംബന്ധിച്ച വ്യക്തതപോലും പദ്ധതിക്ക് നേതൃത്വം നല്‍കുന്നവര്‍ നല്‍കുന്നില്ളെന്നാണറിയുന്നത്. വീടും കടമുറികളുമായി മൂന്ന് നിലകളിലായി കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടത്. 2014 ആഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുന്നത്തേരി പൈപ്പ് ലൈന്‍ റോഡ് കവലയിലെ മൂന്നുനില കെട്ടിടം തകര്‍ന്ന് കുന്നത്തേരി തരകപീടികയില്‍ ഷാജഹാന്‍, ഭാര്യ സൈഫുന്നിസ, മകള്‍ സ്വാലിഹ (ആയിഷ) എന്നിവരാണ് മരിച്ചത്. ഷാജഹാന്‍െറ മകന്‍ സാബിര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട സാബിറിന് വീട് നിര്‍മിച്ചുനല്‍കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പദ്ധതിയിട്ടത്. എം.എല്‍.എ ചെയര്‍മാനും ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശാന്ത ഉണ്ണികൃഷ്ണന്‍ കണ്‍വീനറുമായാണ് സാബിര്‍ ഭവന നിര്‍മാണ സമിതി രൂപവത്കരിച്ചിരുന്നത്. സുമനസ്സുകളുടെ സംഭാവനകള്‍ സ്വീകരിച്ച് വീട് നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് മൊത്തം 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധിയാളുകള്‍ പദ്ധതിയുമായി സഹകരിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിന്‍െറ പല ഘട്ടങ്ങളും വെവ്വേറെ കരാറുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ പ്രധാന കരാറുകാരുടെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, പണികള്‍ ചെയ്ത വകയില്‍ കരാറുകാരന് ഒരുലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിലും പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന എം.എല്‍.എ അടക്കമുള്ളവര്‍ക്ക് ഒരു താല്‍പര്യവുമില്ല. ദുരന്തമുണ്ടായി അധികം കഴിയാതെ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നടക്കാനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ജനപ്രതിനിധികള്‍ സാബിറിന്‍െറ ഭവന നിര്‍മാണമടക്കമുള്ള വിഷയത്തില്‍ അത്യുത്സാഹത്തിലായിരുന്നു. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ളവരെ ഇവിടെയത്തെിക്കാന്‍ വരെ ജനപ്രതിനിധികള്‍ ശ്രദ്ധകാണിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ ഓരോന്ന് കഴിയുന്തോറും സാബിറിനോടുള്ള കനിവ് കുറഞ്ഞുവരുകയാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.