ആലുവ: തിരുകൊച്ചി സഹകരണ സൊസൈറ്റിയുടെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കേസന്വേഷണത്തില്‍ പുരോഗതിയില്ളെന്ന് ആക്ഷേപം. കേസന്വേഷിക്കുന്ന ലോക്കല്‍ പൊലീസിന്‍െറ നടപടികളില്‍ ഭരണപക്ഷ പാര്‍ട്ടിക്കുപോലും താല്‍പര്യമില്ളെന്നാണ് അറിയുന്നത്. അന്വേഷണം ഏറെക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കുവരെ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിച്ച് റിമാന്‍ഡിലുള്ള സംഘം പ്രസിഡന്‍റിനെ മാത്രം കേസില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നീക്കം നടത്തുന്നതായി തുടക്കം മുതലെ ആക്ഷേപമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടുകളും ഇത് സാധൂകരിക്കുന്നതായിരുന്നു. ആലുവയിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്‍െറ പിന്തുണയിലാണ് സംഘം തുടങ്ങിയതും തട്ടിപ്പുകള്‍ നടത്തിയതും. ബ്ളോക് കോണ്‍ഗ്രസ് നേതാവാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഇതിനുവേണ്ടിത്തന്നെ ഉദ്ഘാടനത്തിനായി ഐ ഗ്രൂപ് നേതാവുകൂടിയായ അന്നത്തെ ആഭ്യന്തര മന്ത്രിയത്തെന്നെ കൊണ്ടുവന്നിരുന്നു. അന്നും എ ഗ്രൂപ്പിന് ഇതില്‍ കാര്യമായ താല്‍പര്യമുണ്ടായിരുന്നില്ല. എ ഗ്രൂപ്പിന്‍െറ നിയന്ത്രണത്തിലാണ് ആലുവയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും. ഇതിനുള്ള മറുപടിയായും ഐ ഗ്രൂപ് തിരുകൊച്ചി ബാങ്കിനെ ഉയര്‍ത്തിക്കാട്ടിയിരുന്നു. അതിനാല്‍ത്തന്നെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഐ ഗ്രൂപ് നേതൃത്വത്തിനെതിരെ എതിര്‍ വിഭാഗങ്ങളും ആക്രമണം തുടങ്ങിയിരുന്നു. സി.പി.എമ്മും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഭരണകക്ഷിയായ ഇവര്‍ക്കും പൊലീസിന്‍െറ നടപടികളില്‍ തൃപ്തിയില്ല. ഇത് കേസന്വേഷണം ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറ്റപ്പെടാന്‍ ഇടയാക്കുമെന്നാണ് അറിയുന്നത്. ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ തൃശൂര്‍ ചേലക്കര സ്വദേശി സുനില്‍ (40) കേസില്‍ റിമാന്‍ഡിലാണ്. കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ ആലുവ ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നടപടികളില്‍ വന്‍ പാളിച്ചകള്‍ സംഭവിച്ചതായി ആരോപിക്കപ്പെടുന്നു. കേസില്‍ പിടിയിലായ സുനിലിനെ നാല് ദിവസത്തിലധികം കസ്റ്റഡിയില്‍ വെച്ചെങ്കിലും കേസ് സംബന്ധിച്ചുള്ള ഒരു നടപടികളും നടത്താതിരുന്നതും തട്ടിപ്പിനിരയായി ഡിവൈ.എസ്.പി ഓഫിസിലത്തെിയ 30ലേറെപ്പേരില്‍നിന്ന് പരാതി എഴുതിവാങ്ങാന്‍പോലും പൊലീസ് തയാറാകാതിരുന്നതും വിവാദമായിരുന്നു. കൂടാതെ കേസ് ഒതുക്കിത്തീര്‍ക്കാനും പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ടായി. 13 അംഗങ്ങള്‍ ഡയറക്ടര്‍മാരായിട്ടായിരുന്നു സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലെ മൂന്ന് വനിതകളില്‍ ഒരാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും മറ്റൊരാള്‍ മൂവാറ്റുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളും ഒരാള്‍ സ്വകാര്യ കോളജ് അധ്യാപികയുമാണ്. പണം തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് 18 വനിതകളടക്കം ഇടനിലക്കാരുണ്ടായിരുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ആലുവയിലത്തെിയ സഹകരണമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിതന്നെ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും നേരിട്ടത്തെിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം കേസന്വേഷണം വ്യാപിപ്പിക്കാനും ലോക്കല്‍ പൊലീസില്‍നിന്ന് മാറ്റാനുമുള്ള സാധ്യത ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.