പറവൂര്‍–എറണാകുളം റൂട്ടില്‍ ഫെയര്‍ സ്റ്റേജ് പുനര്‍നിര്‍ണയം ഇനിയുമായില്ല

പറവൂര്‍: 15 വര്‍ഷമായിട്ടും പറവൂര്‍-എറണാകുളം റൂട്ടിലെ ഫെയര്‍ സ്റ്റേജിലെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇഴയുന്നു. വരാപ്പുഴ പാലം വഴിയുള്ള ബസുകള്‍ ഇപ്പോഴും ഇതിന് മുമ്പുള്ള യാത്രക്കൂലിയാണ് ഈടാക്കുന്നത്. ഫെയര്‍ സ്റ്റേജ് കണക്കാക്കുന്നതില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വരുത്തിയ പിശകാണ് സ്വകാര്യ ബസുകള്‍ക്ക് യാത്രക്കാരെ കൊള്ളയടിക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ചാര്‍ജ് കുറച്ചിട്ടും സ്വകാര്യ ബസുകള്‍ യാത്രക്കാരെ പിഴിയുകയാണ്. 2001ല്‍ വരാപ്പുഴ പാലം തുറന്നതോടെ ഈ റൂട്ടില്‍ എട്ട് കിലോമീറ്ററോളം ദൂരം കുറവുണ്ട്. രണ്ടുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുകയും ഇടപ്പിള്ളി റെയില്‍വേ മേല്‍പാലം തുറക്കുകയും ചെയ്തതോടെ വീണ്ടും ദൂരം കുറഞ്ഞു. വരാപ്പുഴ റൂട്ടില്‍ കൂനമ്മാവ് തിരുമുപ്പത്തിനും ചേരാനല്ലൂര്‍ തൈക്കാവിനും ഇടയിലുള്ള ആറ് കിലോമീറ്ററിനുള്ളില്‍ നാല് പോയന്‍റുകളുണ്ട്. അതില്‍തന്നെ മഞ്ഞുമ്മല്‍ കവലയും തൈക്കാവ് സ്റ്റോപ്പും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററിന് താഴെയാണ്. പുതിയ റൂട്ടുകള്‍ ആരംഭിക്കുമ്പോള്‍ ആര്‍.ടി.എ യോഗം ചേര്‍ന്ന് യാത്രാനിരക്ക് നിശ്ചയിക്കണമെന്ന ചട്ടം മറികടന്നാണ് 2001ല്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഏകപക്ഷീയമായി നിരക്കുകള്‍ നിശ്ചയിച്ചത്. മിനിമം ടിക്കറ്റിന് യാത്രചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചാണ് ബന്ധപ്പെട്ടവര്‍ നിരക്ക് നിശ്ചയിച്ചത്. പറവൂരില്‍നിന്ന് ഇരുപത്തിയേഴര കിലോമീറ്റര്‍ ദൂരമുള്ള എറണാകുളം ജെട്ടിയിലേക്ക് ഇപ്പോള്‍ യാത്രക്കാര്‍ നല്‍കിവരുന്നത് 30 കിലോമീറ്ററിന്‍െറ നിരക്കുകളാണ്. കെ.എസ്.ആര്‍.ടി.സിയുടെ ചുവടുപിടിച്ച് സര്‍വിസ് ആരംഭിച്ച സ്വകാര്യ ബസുകളും യാത്രാ നിരക്കിലുള്ള കൊള്ള തുടരുകയാണ്. ഇതിനെതിരെ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ സംഘടിതമായും തനിച്ചും പരാതികള്‍ ഉന്നയിച്ചെങ്കിലും നടപടിയെടുക്കാമെന്ന പാഴ്വാക്കല്ലാതെ ഒന്നുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഫെയര്‍സ്റ്റേജിലെ അപാകതകള്‍ പരിഹരിക്കണമെന്ന പാസഞ്ചേഴ്സ് അസോസിയേഷന്‍െറ പരാതിയില്‍ ആര്‍.ടി.ഒയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാത്രാനിരക്ക് നിശ്ചയിച്ചതിന്‍െറ ഉത്തരവാദിത്തം കെ.എസ്.ആര്‍.ടി.സിക്കാണെന്ന മറുപടിയാണ് ആര്‍.ടി.ഒ നല്‍കിയത്. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ജോസ് തെറ്റയിലിന്‍െറ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അമ്പതോളം റൂട്ടിലെ യാത്രാനിരക്കിലുള്ള അപാകതകള്‍ പുനര്‍നിര്‍ണയിച്ചെങ്കിലും ഈ റൂട്ടില്‍ നിലനില്‍ക്കുന്ന പരാതിക്ക് പരിഹാരം കാണാന്‍ ഗതാഗതവകുപ്പിന് കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.