കൊച്ചി: കഴിഞ്ഞ ആഴ്ച വടുതല ഡോണ്‍ ബോസ്കോ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന സ്റ്റേജ്ഷോക്കിടെ യുവാവിനെയും സഹോദരനെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെയും സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ അഞ്ചുപേരെയും എറണാകുളം നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വടുതല മാര്‍ക്കറ്റ് റോഡില്‍ കല്ലുവീട്ടില്‍ സ്റ്റാന്‍ലി (സാലിക്കുട്ടന്‍), ഇയാളുടെ സഹോദരന്മാരായ സോളമന്‍, ജോണ്‍ ജോസി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ വടുതല ബോട്ട് ജെട്ടി റോഡില്‍ കല്ലുവീട്ടില്‍ ഇമ്മാനുവല്‍ സ്റ്റാന്‍ലി, വട്ടത്തില്‍ വീട്ടില്‍ നിഖില്‍ ആന്‍റണി, മാളിയേക്കല്‍ വീട്ടില്‍ രാജേഷ്, കപ്പുവീട്ടില്‍ നോബിന്‍ സ്റ്റാന്‍ലി, വടുതല അറക്കപ്പറമ്പില്‍ സഞ്ജു എന്നിവരും പിടിയിലായി. വടുതല വാകത്തറ വീട്ടില്‍ ജോസിയുടെ മകന്‍ ബിനുവിനും സഹോദരന്‍ മനുവിനുമാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇവര്‍ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മുമ്പും മനുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സാലിക്കുട്ടന്‍. കത്തിക്കുത്ത് തടയാനത്തെവെയാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, പൊലീസ്വാഹനങ്ങളും അടിച്ചുതകര്‍ത്തു. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് അക്രമം നടത്തുന്നതിന് ബോധപൂര്‍വമായ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. നോര്‍ത് സി.ഐ പി.എസ്. ഷിജുവിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.