മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തത്തെുടര്‍ന്ന് സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് സര്‍വിസ് നടത്താന്‍ ഉദ്ദേശിക്കുന്ന റോ റോ ബോട്ടിനായുള്ള ജെട്ടി നിര്‍മാണപ്രവൃത്തികള്‍ക്ക് എക്കലിന്‍െറ സാന്നിധ്യം തടസ്സമാകുന്നു. ജെട്ടിയുടെ പൈലിങ് ജോലികളാണ് ഇതുമൂലം വൈകുന്നത്. ആറ് പില്ലറുകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. വെള്ളത്തിന്‍െറ അളവ് കുറഞ്ഞതിനാല്‍ പൈലിങ് ബാര്‍ജ് മണ്ണില്‍ ഉറക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഇതുമൂലം കൃത്യമായ രീതിയില്‍ കമ്പികള്‍ പൈലിങ് ഹോളിലൂടെ ഇറക്കാന്‍ കഴിയാത്തതാണ് പ്രശ്നം. ചെറിയ മാറ്റം വന്നാല്‍ അത് ജെട്ടിയുടെ മൊത്തം നിര്‍മാണത്തെ തകരാറിലാക്കും. ഒരു മീറ്റര്‍ ഡയമീറ്ററുള്ള പില്ലര്‍ ഏകദേശം 48 മീറ്ററോളം വെള്ളത്തിനടിയിലേക്ക് താഴേണ്ടതുണ്ട്. ബാര്‍ജ് മണ്ണില്‍ ഉറയ്ക്കുന്നതിനാല്‍ ആറിലൊന്ന് സമയം പോലും നിര്‍മാണം നടക്കാത്ത സ്ഥിതിയാണെന്ന് കരാറുകാര്‍ പറഞ്ഞു. മാത്രമല്ല, മണ്ണില്‍ ഉറയ്ക്കുന്ന ബാര്‍ജിന്‍െറ ചരിവാണ് പ്രധാന തടസ്സം. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം കരാറുകാര്‍ ആരംഭിച്ചു. ബാര്‍ജിന് പകരം താല്‍ക്കാലിക ഇരുമ്പ് പ്ളാറ്റ്ഫോം നിര്‍മാണം ആരംഭിച്ചു. ഇരുമ്പ് ചാനലില്‍ ഇരുമ്പ് തകിട് ഉറപ്പിച്ചാണ് ഇത് നിര്‍മിക്കുന്നത്. അതിനുമുകളില്‍ നിര്‍മാണോപകരണങ്ങള്‍ ഉറപ്പിക്കേണ്ടതുണ്ട്. ഇതിന്‍െറ പണി പൂര്‍ത്തിയാക്കിയശേഷമെ പൈലിങ് പുനരാരംഭിക്കൂ. താല്‍ക്കാലിക പ്ളാറ്റ്ഫോം നിര്‍മാണത്തിന് രണ്ടുലക്ഷം രൂപ ചെലവുവരുമെന്ന് ഫോര്‍മാന്‍ ബാബു പറഞ്ഞു. പ്ളാറ്റ്ഫോം നിര്‍മാണം പൂര്‍ത്തിയായാല്‍ ജട്ടിയുടെ പണി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.