അലെയ്ന്‍മെന്‍റ് നിശ്ചയിക്കാന്‍ തീരുമാനം

മൂവാറ്റുപുഴ: 2016-17 ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രഥമ യോഗം മൂവാറ്റുപുഴ ആര്‍.ഡി.ഒ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കാക്കനാട്-മൂവാറ്റുപുഴ റോഡിന്‍െറ അലെയ്ന്‍മെന്‍റ് നിശ്ചയിക്കാന്‍ തീരുമാനിച്ചു. വിശദമായ പ്രോജക്ട് തയാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒന്നാം റീച്ചില്‍ മൂവാറ്റുപുഴ മുതല്‍ നെല്ലാട് വരെയും രണ്ടാം റീച്ചില്‍ നെല്ലാട് മുതല്‍ കിഴക്കമ്പലം വരെയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2020ഓടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നിവാസികളുടെ ചിരകാലഭിലാഷമായ മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011ലെ ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് 30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2016-17 ബജറ്റില്‍ 40 കോടി രൂപ വീണ്ടും അനുവദിക്കുകയായിരുന്നു. 30 മീറ്റര്‍ വീതിയില്‍ ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ എളുപ്പത്തിലാക്കാന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് മൂവാറ്റുപുഴയില്‍ ആരംഭിക്കാനുള്ള നടപടിയെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു. യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബാബു പോള്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഇടപ്പരത്തി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നൂര്‍ജഹാന്‍ നാസര്‍, ബ്ളോക് പഞ്ചായത്ത് അംഗം പായിപ്ര കൃഷ്ണന്‍, തഹസില്‍ദാര്‍മാരായ റെജി പി. ജോസഫ്, സാബു കെ. ഐസക്, പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷിജി കരുണാകരന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. രമ, കെ.എ. അബ്ദുല്‍ സലാം, കെ.എ. നവാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.