കൊച്ചി: കാക്കനാട് പടമുകളില്‍ വൈകുന്നേരം നടക്കാനിറങ്ങിയ പ്രവാസി ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസ്റ്റ് ചെയ്തു. കാക്കനാട് പൊയ്ച്ചിറയില്‍നിന്ന് കിഴക്കമ്പലത്ത് കൈതാരത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന അന്‍സാര്‍ (50), ഇരുമ്പനം തട്ടാശേരി വീട്ടില്‍ ചുണ്ടെലി എന്ന വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് ലഹരിയിലാണ് പ്രതികള്‍ ദമ്പതികളെ ആക്രമിച്ചതെന്നാണ് കേസ്. ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പടമുകള്‍ ആര്‍.ഡി.എസ് ഫ്ളാറ്റില്‍ താമസിക്കുന്ന പ്രവാസികളായ ദമ്പതികള്‍ സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയതായിരുന്നു. പ്രതികള്‍ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ദേഹോപദ്രവം ഏല്‍പിക്കുകയുമായിരുന്നു. ദമ്പതികളുടെ പരാതി ലഭിച്ചതനുസരിച്ച് തൃക്കാക്കര എസ്.ഐ സുജിത്ത്, എ.സി.പി സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐ തിലകരാജ്, എ.എസ്.ഐ വിനായകന്‍, എസ്.സി.പി.ഒ ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലെ പിടിച്ചുപറി, മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.