സര്‍ഫാസി വിരുദ്ധ സമരത്തിന് കരുത്തായി അമ്മിണി ബാബുവിന്‍െറ നിരാഹാരം

കാക്കനാട്: മകളുടെ വിവാഹത്തിന് വായ്പയെടുത്ത് ലോണ്‍ മാഫിയ സംഘത്തിന്‍െറ തട്ടിപ്പിനിരയായ വീട്ടമ്മയുടെ നിരാഹാര സമരം, തട്ടിപ്പിനിരയായ നിര്‍ധന കുടുംബങ്ങള്‍ നടത്തുന്ന സര്‍ഫാസി വിരുദ്ധ സമരത്തിന് കരുത്തായി. കാക്കനാട് നിലംപതിഞ്ഞി കോളനിയിലെ പൂക്കോട്ടില്‍ അമ്മിണി ബാബുവിന്‍െറ കുടുബമാണ് നാലാം ദിവസം സിവില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാരമനുഷ്ഠിച്ചത്. മകളുടെ വിവാഹത്തിന് ഈട് വെക്കാനെന്ന വ്യാജേന ആധാരം രജിസ്റ്റര്‍ ചെയ്യിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് പാലാരിവട്ടം ശാഖയില്‍നിന്ന് 28 ലക്ഷം രൂപയാണ് ലോണ്‍ മാഫിയ അമ്മിണി ബാബുവില്‍നിന്ന് തട്ടിയെടുത്തത്. നാല് ലക്ഷം രൂപ വായ്പയെടുത്ത അമ്മിണി ബാബുവിന്‍െറ കുടുംബം വന്‍ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. വായ്പയായി കിട്ടിയ നാല് ലക്ഷം രൂപ പലിശ സഹിതം കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്ന സമയത്ത് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നുപറഞ്ഞ് ബാങ്ക് ജപ്തി നടപടിയുമായി വന്നതോടെയാണ് ഈ ദലിത് കുടുംബം ലോണ്‍ മാഫിയ സംഘത്തിന്‍െറ തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സര്‍ഫാസി ബാങ്ക് ജപ്തിവിരുദ്ധ സമിതിയുടെയും ജനങ്ങളുടെയും പിന്തുണയോടെ മൂന്ന് തവണ ജപ്തി തടഞ്ഞില്ലായിരുന്നെങ്കില്‍ അമ്മിണിയുടെ കുടുംബത്തിന്‍െറ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമായിരുന്നു. എന്നാല്‍ സര്‍ഫാസി നിയമപ്രകാരം ഏത് നിമിഷവും ബാങ്കിന്‍െറ ജപ്തി ഭീഷണിയിലാണ് അമ്മിണി ബാബുവിന്‍െറ കുടുബം. ലോണ്‍ മാഫിയ സംഘങ്ങള്‍ ബാങ്ക് അധികൃതരുമായി നടത്തിയ തട്ടിപ്പിനിരയായ നിര്‍ധന ദലിത്, ദരിദ്ര കുടുംബങ്ങളാണ് സിവില്‍ സ്റ്റേഷന് മുന്നില്‍ 78 ദിവസമായി കണ്ണുകെട്ടി സമരം നടത്തുന്നത്. സമരത്തോട് സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. നാലാം ദിവസത്തെ നിരാഹാര സമരം മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. സേതുനാഥ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.