ദലിത് കുടുംബത്തെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി

തൃപ്പൂണിത്തുറ: അയല്‍വാസിയുടെ മര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സതേടിയ ദലിത് കുടുംബത്തെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതായി പരാതി. തൃപ്പൂണിത്തുറ പോങ്ങുംകാലയില്‍ സുകുമാരന്‍ (65), ഭാര്യ ഗോമതി (60), മകന്‍ സുധീഷ് (25) എന്നിവരെയാണ് അയല്‍വാസി കുടുംബം മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ അച്ഛനെയും മകനെയും ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് വിടുതല്‍ ചെയ്യിപ്പിച്ചശേഷം മുളന്തുരുത്തി എസ്.ഐ നോബിള്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നുവെന്ന് കേരള പുലയര്‍ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നവംബര്‍ 25ന് സംഘട്ടനത്തില്‍ പരിക്കേറ്റ് കീച്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അച്ഛനെയും മകനെയും അന്ന് വൈകീട്ട് ആശുപത്രിയിലത്തെിയ എസ്.ഐയും സംഘവും ആശുപത്രിയില്‍നിന്ന് വിടുതല്‍ ചെയ്യിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുകുമാരന്‍െറ ഭാര്യ നല്‍കിയ പരാതി പ്രകാരം പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്ന മൂവാറ്റുപുഴ ഡിവൈ.എസ്.പി സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നും കേസ് സംബന്ധിച്ച് നിങ്ങളെ കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് എസ്.ഐ അച്ഛനെയും മകനെയും ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. എന്നാല്‍, ഡിവൈ.എസ്.പി സ്റ്റേഷനില്‍ എത്തിയിരുന്നില്ല. അച്ഛനെയും മകനെയും സ്റ്റേഷനില്‍ കൊണ്ടുപോയി അയല്‍വാസിയുടെ വീടുകയറി ആക്രമിച്ചെന്ന് കള്ളക്കേസ് ചുമത്തിയാണ് ജയിലില്‍ അടച്ചതെന്ന് കെ.പി.എം.എസ് ആരോപിച്ചു. പട്ടികജാതിക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും അച്ഛനെയും മകനെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ. വിദ്യാധരന്‍, ജില്ലാ പ്രസിഡന്‍റ് എന്‍.എ. കുഞ്ഞപ്പന്‍, തൃപ്പൂണിത്തുറ യൂനിയന്‍ സെക്രട്ടറി കെ.എം. സുരേഷ്, സുരേഷ് എടമ്പാടം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 30ന് രാവിലെ 10ന് മുളന്തുരുത്തിയില്‍ പ്രകടനത്തോടെ നടക്കുന്ന പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ കെ.പി.എം.എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മുളന്തുരുത്തി പ്രിന്‍സിപ്പല്‍ എസ്.ഐ നോബിള്‍ മാത്യു വ്യക്തമാക്കി. ഇവര്‍ ആക്രമിച്ച വീട്ടിലെ വൃദ്ധ പൂര്‍ണമായും അന്ധയാണ്. മകന്‍ ഭാഗികമായും അന്ധനാണ്. ആശുപത്രിയില്‍നിന്ന് പ്രതികളെ ഡോക്ടര്‍ വിടുതല്‍ ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സുകുമാരന്‍െറ ഭാര്യ ഗോമതി നല്‍കിയ പരാതി പ്രകാരം ദലിത് കുടുംബത്തെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച കേസില്‍ ഡിവൈ.എസ്.പി കേസെടുത്തിട്ടുണ്ടെന്നും എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.