കൊച്ചി: വിവാഹം കഴിഞ്ഞ് 10വര്‍ഷത്തിനുശേഷം മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കര്‍ണാടക മൈസൂര്‍ സ്വദേശിനി ശോഭ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അങ്കമാലി പാലിശ്ശേരി ഷൈനാണ് വിവാഹം കഴിച്ച് 10 വര്‍ഷം കൂടെ താമസിച്ച ശേഷം ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് മുങ്ങിയത്. അഞ്ചുമാസം മുമ്പായിരുന്നു മലയാളിയായ മറ്റൊരു സ്ത്രീയുമായി ഇയാളുടെ വിവാഹം. സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന ശോഭ മുംബൈയില്‍ വെച്ചാണ് ഷൈനിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് വാടകക്ക് വീടെടുത്ത് താമസിക്കുകയും അതിനിടെ വിദേശത്തേക്ക് ജോലിക്ക് പറഞ്ഞുവിടുകയും ചെയ്തു. ശമ്പളം ലഭിച്ച തുക മൊത്തം ഷൈനിനാണ് അയച്ചിരുന്നത്. വീട് വെക്കാന്‍ സ്ഥലം വാങ്ങാനാണെന്നും മറ്റും പറഞ്ഞ് 23 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ചോദിച്ചപ്പോള്‍ കൊലക്കേസിലെ പ്രതിയാണ് താനെന്നും ഒരു കൊലകൂടി ചെയ്യേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ശോഭ പറയുന്നു. കേസ് കൊടുക്കുന്നത് ഒഴിവാക്കാന്‍ പാലിശ്ശേരിയിലെ പള്ളി വികാരിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ആറുലക്ഷം തരാമെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരിയും അധ്യാപികയുമായ പുഷ്പലതയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.