തീരക്കടലില്‍ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധന ബോട്ടുകളുടെ ട്രോളിങ്ങെന്ന്

വൈപ്പിന്‍: തങ്ങളുടെ ജോലിയിടമായ തീരക്കടലില്‍ പരിധി ലംഘിച്ച് മത്സ്യബന്ധന ബോട്ടുകള്‍ ട്രോളിങ് നടത്തുന്നത് കടലില്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്. വൈപ്പിനില്‍ മാലിപ്പുറം മുതല്‍ മുനമ്പം വരെ 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരത്തുനിന്ന് അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ദിവസവും നിരവധി ബോട്ടുകളാണ് നിയമവിരുദ്ധമായി ട്രോളിങ് നടത്തുന്നത്. ഇതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തീരക്കടലില്‍നിന്ന് മത്സ്യങ്ങള്‍ ലഭിക്കുന്നില്ല. ഈ ഭാഗത്തുനിന്ന് അയില, ചെമ്മീന്‍, മാന്തല്‍, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങള്‍ ധാരാളമായി ബോട്ടുകാര്‍ പിടിക്കുകയാണ്. എന്നാല്‍, ഇതിനെതിരെ നടപടിയെടുക്കേണ്ട ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ഒളിച്ചുകളിക്കുകയാണെന്ന് ജില്ലാ ചെറുവഞ്ചി മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് പി.ജി. സൗമിത്രന്‍ ആരോപിച്ചു. ട്രോളിങ് നിരോധത്തോടനുബന്ധിച്ച് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനധികൃത മത്സ്യബന്ധനം സംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പരാതി അറിയിച്ചിരുന്നു. നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ചെറുവഞ്ചി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.