കൊച്ചി: ഗാര്‍ഹികപീഡന അദാലത്തില്‍ 23 വിവാഹമോചന കേസുകളില്‍ പരിഹാരം. പരസ്പരം പിരിയാന്‍ തീരുമാനിച്ച ദമ്പതിമാരെ കൗണ്‍സലിങും ചര്‍ച്ചയും നടത്തിയാണ് വിവാഹ മേചനത്തില്‍നിന്ന് പിന്തിരിപ്പിച്ച് കേസുകളില്‍ പരിഹാരം കണ്ടത്തെിയത്. അദാലത്തില്‍ പരിഗണിച്ച 85 പരാതികളില്‍ ഭൂരിഭാഗവും വിവാഹമോചന കേസായിരുന്നു. വിവാഹ മോചന കേസുകള്‍ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയില്‍ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഗാര്‍ഹിക പീഡന കേസുകളില്‍ അദാലത് സംഘടിപ്പിച്ചത്. 85 കേസുകള്‍ പരിഗണിച്ചതില്‍ 17 വിവാഹമോചന കേസുകളില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. മൂന്നുകേസില്‍ കുട്ടികളുടെ സംരക്ഷണത്തിനും ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്ക് ശിപാര്‍ശയും ചെയ്തു. ജില്ലാ കുടുംബ കോടതി റിട്ട. ജഡ്ജുമാരായ ലീല മണിയും മുഹമ്മദ് അലിയുമാണ് അദാലത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയത്. ഗാര്‍ഹികപീഡന കേസുകള്‍ 60 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നടപ്പാവാത്തതിനാലാണ് സാമൂഹികക്ഷേമ ബോര്‍ഡും ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും സംസ്ഥാന സാമൂഹിക നീതി വകുപ്പിന്‍െറയും സഹകരണത്തോടെ അദാലത്തുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സാമൂഹികക്ഷേമ ബോര്‍ഡ് കുടുംബ കൗണ്‍സലിങ്ങും നിയമ കൗണ്‍സലിങ്ങും അദാലത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത് ജില്ലാ കുടുംബ കോടതി ജഡ്ജി ലീലാമണി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെംബര്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജര്‍ നിസാര്‍ തൃപ്പനച്ചി, കുടുംബ കോടതി ജഡ്ജി മുഹമ്മദ് അലി, ബോര്‍ഡ് മെംബര്‍മാരായ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, റംല മാഹിന്‍, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ സുരേഷ്കുമാര്‍, റീജനല്‍ കൗണ്‍സിലര്‍ സന്ധ്യ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് പ്രോജക്ട് മാനേജര്‍ മുഹമ്മദ് നിസാര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.