കോതമംഗലം: നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ പരിചയസമ്പന്നര്‍ക്ക് നല്‍കണമെന്ന കെ.പി.സി.സിപ്രസിഡന്‍റ് വി.എം. സുധീരന്‍ നല്‍കിയ കര്‍ശനനിര്‍ദേശം കോതമംഗലത്തെ എ, ഐ ഗ്രൂപ്പുകള്‍ ലംഘിച്ചെന്ന പരാതിയുമായി ഒരുവിഭാഗം രംഗത്ത്. പരിചയസമ്പന്നരായ നഗരസഭാ വനിതാ കൗണ്‍സിലര്‍മാരുണ്ടായിരിക്കെ, മുന്‍ ചെയര്‍മാന്‍െറ ഭാര്യയെ പുതുമുഖമായിട്ടും ചെയര്‍പേഴ്സണാക്കുകയും ചെയ്തു. ഇതിന് പകരമായി കേരള കോണ്‍ഗ്രസില്‍നിന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം പിടിച്ചുവാങ്ങി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈസ് ചെയര്‍മാനാവുകയും ചെയ്തു. എ, ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്‍റിന്‍െറ തീരുമാനം ലംഘിക്കുന്നതിന് പരസ്പരം സഹകരിക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതാ സംവരണമായ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ ഇരുഗ്രൂപ്പും ചേര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിനെ സീറ്റ് നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്നു. ഇവര്‍ റെബലായി മത്സരിക്കുകയും വിജയിക്കുകയും ചെയതു. തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കെ.പി.സി.സി നിര്‍വഹാക സമിതിയംഗം പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം മുതിര്‍ന്ന വനിതാ അംഗത്തിന്‍െറ പേര് നിര്‍ദേശിച്ചെങ്കിലും ഇരുഗ്രൂപ്പും യോജിച്ച് എതിര്‍ക്കുകയും പുതുമുഖത്തെ ചെയര്‍മാനാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നിര്‍വാഹക സമിതിയംഗം ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാരോഹണ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സ്ഥാനം പങ്കിടുകയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുകയും ചെയ്തതിന് ഇരു ഗ്രൂപ് നേതാക്കള്‍ക്കെതിരെയും പരാതി കെ.പി.സി.സിക്ക് നല്‍കി. കളമശ്ശേരി നഗരസഭയിലും കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാന നിര്‍ണയത്തിലും ഇടപെട്ട കെ.പി.സി.സി പ്രസിഡന്‍റ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതിക്ഷയിലാണ് പരാതിക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.