ചെങ്ങമനാട്: കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണ് ചെങ്ങമനാട് പഞ്ചായത്തില്‍ ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്ന് സി.പി.എം ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഇടതുമുന്നണിക്ക് വിജയസാധ്യത ഉറപ്പായ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കുളവന്‍കുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത് ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനായിരുന്നു. അപ്രകാരം യു.ഡി.എഫിന്‍െറ വോട്ടുകള്‍ മുഴുവനും ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. അതോടൊപ്പം ബി.ജെ.പി വിജയിച്ച 15, 17 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് 71 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കിയെന്ന് ഉറപ്പായിരിക്കുകയാണ്. ചെങ്ങമനാട് ജങ്ഷന്‍ ഭാഗങ്ങളിലെ അഞ്ച് വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളിലും ബി.ജെ.പി ജയിക്കാനിടയായതും കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുഴുവന്‍ മതേതരവാദികളും രംഗത്തുവരണമെന്നും മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുമുന്നണിക്കൊപ്പം അണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.ജെ. അനില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.