കൊച്ചി: നഗരത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ‘പ്രധാനമന്ത്രി ആവാസ് യോജന’ (പി.എം.എ.വൈ) പദ്ധതി നടപ്പാക്കാന്‍ കൊച്ചി നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ചേരിവികസനം, ‘ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി’യിലൂടെയും മറ്റും സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന നിരക്കിലുള്ള വീടുകള്‍ ലഭ്യമാക്കല്‍, സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടിന് അല്ളെങ്കില്‍ അറ്റകുറ്റപ്പണിക്ക് ധനസഹായം തുടങ്ങിയവയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 30നകം വാര്‍ഡുതല കമ്മിറ്റി രൂപവത്കരിക്കുമെന്ന് മേയര്‍ സൗമിനി ജയിന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 320 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കണമെന്ന നിര്‍ദേശം അപ്രയോഗികമായതിനാല്‍ പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഭവന, ഭൂരഹിതരുടെ പട്ടിക തയാറാക്കി ജനുവരി 18ന് അന്തിമലിസ്റ്റ് നല്‍കും. 60-70 കുടുംബങ്ങള്‍ അല്ളെങ്കില്‍ 300 പേര്‍ താമസിക്കുന്ന ചേരികളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഭവനങ്ങള്‍ നിര്‍മിക്കുക. കോര്‍പറേഷന്‍െറയോ സര്‍ക്കാറിന്‍െറയോ ഭൂമി ഇതിനായി പ്രയോജനപ്പെടുത്തും. ഇത്തരം ഭവനപദ്ധതിക്ക് ഒരു വീടിന് ലക്ഷം രൂപ എന്ന നിരക്കില്‍ ചേരി വികസന ഗ്രാന്‍ഡ് നല്‍കും. ചേരിനിവാസികളുടെ പൂര്‍ണ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഭവനങ്ങള്‍ നിര്‍മാണം നടപ്പാക്കൂ. നിര്‍ദിഷ്ട സ്ഥലത്ത് 10 സെന്‍റ് വരെ നിര്‍മാണം ഏറ്റെടുക്കുന്ന കെട്ടിട നിര്‍മാതാവിന് നല്‍കും. നഗരസഭയും സര്‍ക്കാറും നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും വീട് നിര്‍മാണം. ഫ്ളാറ്റുകളോ വ്യക്തിഗത ഭവനങ്ങളോ ഏത് വേണമെന്ന് ചേരിനിവാസികളുടെ കൂടി സമ്മതത്തോടെ നിര്‍മാണം ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തിക്ക് തീരുമാനിക്കാം. ചേരികളില്‍ നിര്‍ദിഷ്ട പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുക്കുന്നത് ഒരേക്കറാണെങ്കില്‍ 10 സെന്‍റില്‍ മാത്രമായിരിക്കും സ്വകാര്യവ്യക്തിക്ക് അവകാശമുണ്ടായിരിക്കുക. കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. ബാങ്ക് വായ്പ ലഭ്യമാക്കി താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിനും വാങ്ങാനുമുള്ളതാണ് പി.എം.എ.വൈ പദ്ധതിയില്‍ രണ്ടാമത്തേത്. വായ്പാ പലിശ നിരക്ക് നിലവിലുള്ളതിന്‍െറ പകുതിയായിരിക്കും. ആറു ലക്ഷം രൂപ വരെയാണ് പരമാവധി വായ്പാ തുക. മൂന്ന് ലക്ഷം വരെ വരുമാനമുള്ള കുടുംബങ്ങള്‍ 320 ചതുരശ്ര അടിയും ആറു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങള്‍ 640 ചതുരശ്ര അടിയും വിസ്തൃതിയുള്ള കെട്ടിടത്തിന് 15 വര്‍ഷത്തേക്കാണ് വായ്പാ സബ്സിഡി നല്‍കുക. ‘ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി’യിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത ഗുണഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന നിരക്കിലുള്ള വീടുകള്‍ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ ലഭ്യമാക്കാനും പി.എം.എ.വൈ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സ്വന്തമായി സ്ഥലമുള്ള, വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കെട്ടിടം വെക്കാനും നിലവിലുള്ള കെട്ടിടം പുനരുദ്ധരിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ മൂന്നുലക്ഷം രൂപ ധനസഹായം നല്‍കും. വീട് പുനരുദ്ധാരണത്തിന് ഒന്നര ലക്ഷം രൂപയായിരിക്കും ധനസഹായം. ടോയ്ലറ്റ്, അടുക്കള അല്ളെങ്കില്‍ ഒരുമുറി കൂട്ടിയെടുക്കാനാണ് ധനസഹായം. അഫോര്‍ഡബ്ള്‍ ഹൗസ് സ്കീം പ്രകാരം 250 ഫ്ളാറ്റുകള്‍ നിര്‍മിക്കുന്ന സ്വകാര്യ കെട്ടിട നിര്‍മാതാവ് 35 ശതമാനം ഫ്ളാറ്റുകള്‍ 320 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകള്‍ ഭവന, ഭൂ രഹിതര്‍ക്കായി നിര്‍മിച്ച് നല്‍കുന്നതാണ് മറ്റൊരു പി.എം.എ.വൈ പദ്ധതി. താരിഫ് വില സര്‍ക്കാര്‍ നിശ്ചയിക്കും. ഗുണഭോക്താവിന് നല്‍കുന്ന ഒന്നര ലക്ഷം രൂപ കെട്ടിട നിര്‍മാതാവിന് കൈമാറുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.