കലുങ്ക് പൊളിച്ച് സി.പി.എം നേതാവിന്‍െറ പാടം നികത്തി

കോതമംഗലം: തൃക്കാരിയൂര്‍-വടക്കുംഭാഗം റോഡില്‍ അയിരൂര്‍പാടം ജങ്ഷന്‍െറ സമീപത്തെ പൊതുമരാമത്ത് കലുങ്ക് പൊളിച്ച് സി.പി.എം നേതാവിന്‍െറ പാടം നികത്തി. പിണ്ടിമന പഞ്ചായത്തിലെ പാടം നികത്തലുകള്‍ക്കെതിരെ മുന്‍പന്തിയില്‍ നിന്ന നേതാവിന്‍െറ പാടമാണ് കലുങ്ക് നിര്‍മാണത്തിന്‍െറ മറവില്‍ നികത്തിയത്. പാടം നികത്തല്‍ സംബന്ധിച്ച് നിരന്തര സംഘര്‍ഷങ്ങള്‍ നടന്നിടത്താണ് പൊതുമരാമത്ത് കരാറുകാരനെ സ്വാധീനിച്ച് 25 സെന്‍റിനടുത്ത് പാടം ഇപ്പോള്‍ നികത്തിയത്. കലുങ്കിനടിയിലൂടെ വലിയ പൈപ്പ് സ്ഥാപിക്കാനാണ് ഇത്രയും മണ്ണ് നീക്കിയതെന്നാണ് വിശദീകരണം. പാടം നികത്തല്‍ കാണാന്‍ ആലുവ റൂറല്‍ എസ്.പിയുടെ സംഘം സ്ഥലത്തത്തെി. മണ്ണ് നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കി മടങ്ങി. എന്നാല്‍, പൊലീസ് സംഘം മടങ്ങിയതോടെ കരാറുകാരന്‍ കൊണ്ടുവന്ന എക്സ്കവേറ്റര്‍ ഉപയോഗിച്ച് പാടത്ത് ഇറക്കിയ മണ്ണ് നിരത്തുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുന്നൊരുക്കം നടത്തുകയും ചെയ്തു. ഇപ്പോള്‍ നികത്തിയ പാടത്ത് മണ്ണടിക്കുന്നത് കലക്ടറും കോടതിയും തടഞ്ഞതായിരുന്നു. ഇതേ പാടത്തിന് സമീപത്ത് നേരത്തേ നികത്തിയ സ്ഥലത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുകയും ഫര്‍ണിച്ചര്‍ വേസ്റ്റുകളും ഇടുകയും മണ്ണടിച്ച് നികത്തിക്കൊണ്ടിരിക്കുന്നതിനിടെയുമാണ് പൊതുമരാമത്ത് കലുങ്ക് പൊളിച്ച് പാടത്തിന്‍െറ കൂടുതല്‍ ഭാഗങ്ങള്‍ നികത്തിയത്. പാടത്തിന്‍െറ മറുവശത്ത് പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡില്‍നിന്ന് അനധികൃത പാലം നിര്‍മിച്ച് ലോഡ്കണക്കിന് മണ്ണാണ് പാടം നികത്താന്‍ കൂട്ടിയിട്ടിരിക്കുന്നത്. കലുങ്ക് പൊളിച്ചതിനുശേഷമാണ് ഒരു മാസക്കാലം ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതായി പൊതുമരാമത്ത് വകുപ്പ് വാര്‍ത്ത നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.