കാഞ്ഞങ്ങാട്: ബൈന്തൂർ--കണ്ണൂർ പാസഞ്ചർ ട്രെയിന്‍ സർവിസ് നിര്‍ത്തിയതോടെ വൈകീട്ട് മംഗലാപുരത്തുനിന്നുള്ള ട്രെയിനുകളിൽ വൻ തിരക്ക്. കണ്ണൂര്‍ പാസഞ്ചർ, മാവേലി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ് എന്നിവയിൽ കാലുകുത്താൻപോലും സാധിക്കാതെയായി. കണ്ണൂർ മുതൽ മഞ്ചേശ്വരംവരെയുള്ള സീസൺ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഞ്ചേശ്വരം, കുമ്പള, ഉപ്പള, കാസര്‍കോട്, മേൽപ്പറമ്പ്, കോട്ടിക്കുളം, പള്ളിക്കര, ബേക്കൽ ഫോർട്ട് സ്റ്റേഷൻ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ചന്തേര, തൃക്കരിപ്പൂർ സ്റ്റേഷനുകളില്‍നിന്നുള്ള യാത്രക്കാർ തിരക്കിൽപെട്ട് വലയുകയാണ്. ഉദ്യോഗസ്ഥർ, ചെറുകിട കച്ചവടക്കാർ, മറ്റു സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍, മൂകാംബിക, മുരുടേശ്വരം തീർഥാടകർ, രോഗികൾ, ബസിൽ യാത്രചെയ്യാനാവാത്തവർ എന്നിവരെയാണ് ബൈന്തൂര്‍ പാസഞ്ചർ നിര്‍ത്തലാക്കിയത് ഏറെ വലച്ചിരിക്കുന്നത്. സർവിസ് നഷ്ടത്തിലാണെന്നും അതിനാൽ താല്‍ക്കാലികമായി നിര്ത്തിവെക്കുന്നുെവന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എന്നാൽ, താൽക്കാലികമായല്ല സ്ഥിരമായി നിർത്തിവെച്ചതാണെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. ബൈന്തൂർ പാസഞ്ചർ ട്രെയിൻ കണ്ണൂരിൽനിന്ന് ഗുരുവായൂരേക്കും ബൈന്തൂരിൽനിന്ന് മുരുടേശ്വരത്തേക്കും നീട്ടി മംഗളൂരു സെൻട്രൽവഴി വഴിതിരിച്ച് മംഗളൂരു കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർപോലെ സർവിസ് നടത്തിയാൽ ലാഭമുണ്ടാവുമെന്നാണ് യാത്രക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.