കാസർകോട്: നഗരസഭയിലെ അഴിമതിക്കെതിരെ പ്രതികരിക്കുകയും വിജിലൻസിൽ പരാതിനൽകുകയും ചെയ്തതിെൻറ വിരോധത്തിൽ കേസിൽ കുടുക്കുകയാണെന്ന് അഴിമതിവിരുദ്ധ സംഘടനയായ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സ് (ജി.എച്ച്.എം) പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ വിവരങ്ങൾ ചോദിച്ച യുവാവിനെതിരെ വനിത കൗൺസിലറുടെ പരാതിയിൽ പൊലീസ് കേസെടുത്തത് ഇതിൽ ഒടുവിലത്തെ അനുഭവമാണെന്ന് ഇവർ പറഞ്ഞു. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന നഗരസഭയിലെ 21ാം വാർഡിൽ രണ്ടര വർഷം മുമ്പ് ആരംഭിച്ച കുഴൽക്കിണർ നിർമാണം പൂർത്തീകരിക്കാത്തതിെൻറ കാരണമന്വേഷിച്ച ജി.എച്ച്.എം എക്സിക്യൂട്ടിവ് അംഗം ഇസ്മായിലിനെതിരെയാണ് വനിത കൗൺസിലറെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തത്. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ഇതുകാരണം തിരികെ പോകാനാവാത്ത സ്ഥിതിയിലാണ്. മുൻ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച കുഴൽക്കിണർ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ ഇസ്മായിലിെൻറ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഇതേ വാർഡിൽ ഒരുവർഷം മുമ്പ് കോൺക്രീറ്റ് റോഡ് നിർമിച്ചതിലെ അഴിമതിക്കെതിരെ വിജിലൻസിന് പരാതി നൽകിയത് ഒരാഴ്ച മുമ്പാണ്. ഇതാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. നേരത്തെ മറ്റൊരു വനിത കൗൺസിലറുടെ ഭർത്താവിെൻറ മാതാവിന് വനിത ഭവന പദ്ധതിയിൽ ക്രമക്കേട് നടത്തി വീട് അനുവദിച്ചതിനെതിരെ വിജിലൻസിൽ പരാതി നൽകിയ വിരോധത്തിൽ സംഘടനാ പ്രവർത്തകനായ ബുർഹാനുദ്ദീൻ തളങ്കരക്കെതിരെ വ്യക്തിഹത്യക്കുറ്റത്തിന് പരാതി നൽകിയിരുന്നു. ഭവനപദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം തുടരുകയാണ്. നഗരസഭയിലെ അഴിമതികൾക്ക് വനിതകളെ മറയാക്കി നിർത്തുകയാണെന്നും ജി.എച്ച്.എം ഭാരവാഹികൾ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ ബുർഹാനുദ്ദീൻ തളങ്കര, ഇസ്മായിൽ തെരുവത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.