നീലേശ്വരം: മുഖ്യമന്ത്രിയുടെ കാഞ്ഞങ്ങാട്ട് നടന്ന പട്ടയമേളയിലും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയമില്ല. കാത്തിരിപ്പ് വിഫലമായതോടെ തൈക്കടപ്പുറം ഫിഷറീസ് കോളനിവാസികൾ വീണ്ടും ദുരിതക്കയത്തിലേക്ക്. കാലപ്പഴക്കംമൂലം ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീട്ടിൽ 10 കുടുംബങ്ങൾ കഴിഞ്ഞ 50 വർഷമായി പട്ടയത്തിനായി കാത്തിരിക്കുന്നു. ഇക്കാലയളവിൽ മാറിമാറിവന്ന ഒരു സർക്കാറിനും ഇവർക്ക് കൈവശരേഖ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇടതുമുന്നണി സർക്കാർ അധികാരത്തിൽവന്നപ്പോൾ എം. രാജഗോപാലൻ എം.എൽ.എ നേരിട്ട് കോളനിയിലെത്തി അന്വേഷിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പട്ടയം മാത്രം ലഭിച്ചില്ല. മഴക്കാലത്ത് ചോർന്നൊലിക്കുന്നതുമൂലം ഒാടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് പുതച്ചിരിക്കയാണ്. രണ്ടു കുടുംബങ്ങൾക്ക് ഒരു കക്കൂസ് മാത്രം ഉപയോഗിക്കുന്നതുമൂലം പിഞ്ചുകുട്ടികൾ മുതൽ പ്രായമായവർവരെ ദുരിതത്തിലാണ്. ഏതുനിമിഷവും തകർച്ചയുടെ വക്കിലാണ് വീടുകൾ. ഇതിൽ ടി.കെ. ജാനുവിെൻറ വീട് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. അഞ്ചു സെൻറ് വീതം അളന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി മാത്രം ഇവർക്ക് പതിച്ചുനൽകിയില്ല. ജില്ലയിൽ ഫിഷറീസ് വകുപ്പ് സ്ഥലം പതിച്ചുനൽകാത്ത ഏക ഫിഷറീസ് കോളനിയാണിത്. പട്ടയം ലഭിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ജില്ല പട്ടയമേളയിൽ പട്ടയം ലഭിക്കുമെന്ന് കരുതിയതായിരുന്നു. റവന്യൂ വകുപ്പിെൻറ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. അതേസമയം, ഫിഷറീസ് വകുപ്പിെൻറ എൻ.ഒ.സി ലഭിച്ചാൽ പട്ടയം നൽകാൻ സാധിക്കുമെന്ന് നീലേശ്വരം വില്ലേജ് ഒാഫിസർ പി.വി. തുളസീദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.