കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 233 പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന എൻഡോസൾഫാൻ റിഹാബിലിറ്റേഷൻ സെൽ യോഗം തീരുമാനിച്ചു. നബാർഡ് മുഖേന 200 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചെങ്കിലും 100 കോടി രൂപയുടെ പ്രവൃത്തികളാണ് ജൂൺ 30നകം പൂർത്തിയാവുക. ബാക്കിവരുന്ന 100 കോടി രൂപയുടെ പ്രവൃത്തികളുടെ അനുമതിക്കായി സർക്കാറിനെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ സംയുക്ത സേവനവുമായി ബന്ധപ്പെട്ട് പനത്തടി, മുളിയാർ, ബദിയടുക്ക, പല്ലൂർ- പെരിയ, കള്ളാർ, കയ്യൂർ -ചീമേനി, കുമ്പഡാജെ എന്നിവിടങ്ങളിൽ യോഗം ചേരാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ മുഖേന 20 പദ്ധതികൾക്കായി 24 കോടി രൂപയുടെ പ്രവൃത്തി നടക്കുന്നുണ്ടെന്ന് ജില്ല കലക്ടർ കെ. ജീവൻബാബു യോഗത്തിൽ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ബഡ്സ് സ്കൂളുകൾ തുടങ്ങിയവക്ക് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണിവ. ഇവ ജൂൺ 30നകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. റിഹാബിലിറ്റേഷൻ സെൻറർ പ്രവർത്തനങ്ങളിലും ലോൺ മൊറേട്ടാറിയത്തിലും കൃത്യമായ നിരീക്ഷണമുണ്ടാകണമെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. മനുഷ്യാവകാശ കമീഷൻ നിർദേശിച്ചിട്ടുള്ള രീതിയിൽ ൈപ്രമറി ഹെൽത്ത് സെൻററുകളുടെ പ്രവർത്തനം സജ്ജമാക്കണമെന്നും എം.പി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസാന ഗഡു ആശ്വാസ സഹായം ബാങ്കുകൾ വഴി ഉടൻ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, എ.ഡി.എം കെ. അംബുജാക്ഷൻ, ആർ.ഡി.ഒ ഡോ. പി.കെ. ജയശ്രീ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ടർ പി. ബിജു എന്നിവരും വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.