കാഞ്ഞങ്ങാട്: വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ കത്തിച്ച കുടുംബശ്രീ ഹോട്ടല്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് വൈകീട്ടോടെ പുനര്‍നിര്‍മിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് കല്യാണ്‍റോഡില്‍ ഉണ്ണിപ്പീടികക്ക് സമീപത്തെ ഹോട്ടലിനാണ് പുലര്‍ച്ചെ നാല് മണിയോടെ ഒരുസംഘം തീയിട്ടത്. ഹോട്ടലിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. രണ്ട് മാസം മുമ്പ് കുടുംബശ്രീ അംഗങ്ങളായ ചിത്ര, ശ്യാമള, ലീലാമണി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ ഹോട്ടല്‍. പൂര്‍ണമായും കത്തിനശിച്ച സ്ഥാപനം നാട്ടുകാര്‍ ഒറ്റക്കെട്ടായാണ് പുനര്‍നിര്‍മിച്ചത്. വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശ വാസികള്‍. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെതിരെ ബി.ജെ.പി മുന്‍ മണ്ഡലം ഭാരവാഹിയായിരുന്ന അജയകുമാര്‍ നെല്ലിക്കാട് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച വാര്‍ഡാണിത്. സംഭവത്തെ തുടര്‍ന്ന് അത്തിക്കോത്തും പരിസരങ്ങളിലും ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമാണോ തീവെപ്പ് എന്നും സംശയമുയര്‍ന്നിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സമാധാനാന്തരീക്ഷം തകര്‍ ക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.