ചെടേക്കാല്‍ നിവാസികള്‍ക്ക് പട്ടയം : മനുഷ്യാവകാശ കമീഷന്‍ പരാതി ഇന്ന് പരിഗണിക്കും

കാസര്‍കോട്: ബദിയടുക്ക പഞ്ചായത്തിലെ ചെടേക്കാല്‍ ലക്ഷംവീട് കോളനിവാസികള്‍ക്ക് 25 വര്‍ഷമായി പട്ടയം ലഭിക്കാത്തത് സംബന്ധിച്ച പരാതി ചൊവ്വാഴ്ച നടക്കുന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരിഗണിക്കും. കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ രാവിലെ 10നാണ് കമീഷന്‍ സിറ്റിങ്. പത്തോളം പട്ടികജാതി-വര്‍ഗ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 1992ല്‍ കേരള സര്‍ക്കാര്‍ ചെടേക്കാല്‍ ലക്ഷംവീട് കോളനിയില്‍ ഇവരെ അധിവസിപ്പിക്കുകയായിരുന്നു. നാല് സെന്‍റ് ഭൂമി അന്ന് ഇവര്‍ക്ക് നല്‍കിയെങ്കിലും നാളിതുവരെ പട്ടയം നല്‍കിയിരുന്നില്ല. പട്ടയം ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. പട്ടയത്തിനുവേണ്ടി ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെയുള്ളവയില്‍ പരാതി നല്‍കിയിട്ടും ഗുണം ലഭിച്ചിരുന്നില്ല. പട്ടയ ആവശ്യത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. വീടുകളെല്ലാം ചോര്‍ന്നൊലിക്കുന്നു. കുഴല്‍കിണറിലെ വെള്ളമാണ് ഇവര്‍ക്ക് ഏക ആശ്രയം. 2010-11 കാലയളവില്‍ 3.50 ലക്ഷം രൂപ ചെലവാക്കി ബദിയടുക്ക പഞ്ചായത്ത് കുടിവെള്ള ടാങ്ക് നിര്‍മിച്ചിരുന്നു. ആ ടാങ്ക് ഇപ്പോഴും അവിടെയുണ്ട്. വെള്ളം മാത്രം കിട്ടിയിട്ടില്ല. ആഗസ്റ്റ് 21ന് ചേരുന്ന വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റി യോഗം ഈ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബദിയടുക്ക പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിക്കും. ചെടേക്കാലിലെ ലക്ഷംവീട് കോളനിവാസികളുടെ ഭൂരിഭാഗം വീടും ചോര്‍ന്നൊലിക്കുന്നു. ചിലര്‍ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം വീട്ടുകാരും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുന്നവരാണ്. ബേള വില്ളേജ് പരിധിയില്‍ ബദിയടുക്ക പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. മാസങ്ങള്‍ക്ക് മുമ്പ് ബ്ളോക് പട്ടികജാതി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ചില വീടിന് വീട്ടുനമ്പറും ലഭിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ താണ്ടിവേണം ഇവിടത്തെ കുട്ടികള്‍ക്ക് സ്കൂളിലത്തൊന്‍. ഇവരെ പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.